അമേരിക്കയിൽ വിസ പ്രതിസന്ധി; 2,000 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
വാഷിങ്‌ടൺ: യു.എസിലെ ന്യൂ ഹാംഷെയറിലെ സർവ്വകലാശാലയിൽ വിസ സംബന്ധമായ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് 2,000ത്തോളം അന്താരാഷ്ട്ര ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പഠനം തുടരാനാകാത്ത അവസ്ഥ. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ നിന്നും ഡോക്ടറൽ പ്രോഗ്രാമിന് ആവശ്യമായ അംഗീകാരം ലഭിക്കാൻ വൈകുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ജൂലൈ ഒന്നിനുള്ളിൽ അനുമതി ലഭിച്ചില്ലെങ്കിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ 2027ലെ ബജറ്റ് സംബന്ധിച്ച സെനറ്റ് അപ്രോപ്രിയേഷൻസ് സബ് കമ്മിറ്റി ഹിയറിങ്ങിലാണ് ന്യൂ ഹാംഷെയറിലെ 'ന്യൂ ഇംഗ്ലണ്ട് കോളജിന്റെ' പ്രതിസന്ധി സെനറ്റർ ജീൻ ഷഹീൻ ഉന്നയിച്ചത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പുതിയ ഡോക്ടറേറ്റ് പ്രോഗ്രാം ആരംഭിക്കുന്നതിനായി വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനാണ് കോളജിന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ അനുമതി വേണ്ടത്.
ജൂലൈ ഒന്നാണ് അവസാന തീയതി. അതുവരെ അനുമതി ലഭിച്ചില്ലെങ്കിൽ 2,000ത്തോളം ബിരുദ വിദ്യാർഥികൾക്ക് സർവ്വകലാശാല വിടേണ്ടി വരുമെന്ന് ജീൻ ഷഹീൻ മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാഷണൽ സെക്യൂരിറ്റി, ഹെൽത്ത് കെയർ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ തൊഴിൽ നൈപുണ്യമുള്ള വിദ്യാർഥികളെയാണ് ഈ കോളജ് വാർത്തെടുക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയിൽ ഈ സർവ്വകലാശാല വഹിക്കുന്ന പങ്ക് വലുതാണെന്നും അവർ ഓർമിപ്പിച്ചു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്നും ഫയൽ പരിശോധിച്ചുവരികയാണെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക് വെയ്ൻ മുള്ളിൻ മറുപടി നൽകി. യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) വിഭാഗവുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും, ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സർവ്വകലാശാലാ അധികൃതരുമായി നേരിട്ട് ആശയവിനിമയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ സർവ്വകലാശാലകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകൾ, പ്രത്യേകിച്ച് സയൻസ്, ടെക്നോളജി, ബിസിനസ്സ്, ഹെൽത്ത് കെയർ മേഖലകൾ വലിയൊരു ശതമാനം ആശ്രയിക്കുന്നത് അന്താരാഷ്ട്ര വിദ്യാർഥികളെയാണ്. എഫ്-1 വിസ വഴിയാണ് വിദേശ വിദ്യാർഥികൾ അമേരിക്കയിൽ ഉപരിപഠനത്തിന് എത്തുന്നത്. സമീപകാലത്തായി ഇന്ത്യയിൽ നിന്നും വൻതോതിൽ വിദ്യാർഥികൾ ഈ മേഖലകളിലേക്ക് അമേരിക്കയിലേക്ക് എത്തുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ ഉണ്ടാകുന്ന കാലതാമസം ഇന്ത്യൻ വിദ്യാർഥികളെയും വലിയ തോതിൽ ബാധിച്ചേക്കും.
അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് ഭാവിയിൽ അമേരിക്കൻ ഉന്നത വിദ്യാഭ്യാസ മേഖലയെയും തൊഴിൽ വിപണിയെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോളജിന്റെ ഈ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും അധികൃതരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

