സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ: 82 ചോദ്യങ്ങൾ കോച്ചിങ് മെറ്റീരിയലുമായി സാമ്യമെന്ന് എൻ.എസ്.യു.ഐ, അന്വേഷണം നടത്തണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: യു.പി.എസ്.സി സിവിൽ സർവീസ് 2026 പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന് ആരോപണം. പരീക്ഷയിലെ 82 ചോദ്യങ്ങൾ ഒരു സ്വകാര്യ കോച്ചിങ് സ്ഥാപനത്തിന്റെ പഠനസാമഗ്രികളുമായി സാമ്യമുള്ളതായാണ് ഉയരുന്ന ആരോപണം.
സംഭവത്തിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ അന്വേഷണം ആവശ്യപ്പെട്ടു. യു.പി.എസ്.സി അടിയന്തര വിശദീകരണം നൽകണമെന്നും വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
2026ലെ യു.പി.എസ്.സി പ്രിലിമിനറി പരീക്ഷയിൽ ചോദിച്ച 100 ചോദ്യങ്ങളിൽ 82 എണ്ണവും അനന്തം ഐ.എ.എസ് എന്ന പരിശീലന സ്ഥാപനം തയാറാക്കിയ പഠനസാമഗ്രികളുമായി കൃത്യമായി പൊരുത്തപ്പെട്ടിരുന്നതായി എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ ആരോപിച്ചു. നിരവധി ചോദ്യങ്ങളുടെ പദപ്രയോഗങ്ങളും അവതരണവും സാമ്യം പുലർത്തുന്നതായും അദ്ദേഹം ആരോപിച്ചു. പരീക്ഷക്ക് ശേഷം ചോദ്യത്തിലെ കുറിപ്പുകൾ പരിഷ്കരിച്ചതായും മെറ്റീരിയലുമായി ബന്ധപ്പെട്ട തീയതികൾ മാറ്റിയതായും ജാഖർ അവകാശപ്പെട്ടു. ഈ സംഭവവികാസങ്ങൾ കോച്ചിങ് സ്ഥാപനങ്ങളും പരീക്ഷാ നടത്തിപ്പുകാരും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ വിശദമായ വിശദീകരണം തേടി യു.പി.എസ്.സിക്ക് കത്തെഴുതാനും എൻ.എസ്.യു.ഐ തീരുമാനിച്ചു. അതേസമയം, ആരോപണങ്ങളിൽ യു.പി.എസ്.സി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേയ് 24ന് രാജ്യത്തുടനീളം നടത്തിയ യു.പി.എസ്.സി സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ 5.49 ലക്ഷം ഉദ്യോഗാർഥികളാണ് എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

