യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് ഇന്ന് തുടക്കം; അഞ്ച് ദിവസങ്ങളിലായി പരീക്ഷ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരപരീക്ഷകളിലൊന്നായ യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കും. ആഗസ്റ്റ് 21, 22, 23, 29, 30 തീയതികളിലായി അഞ്ച് ദിവസമാണ് എഴുത്തുപരീക്ഷ നടക്കുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ച 12 വരെയും ഉച്ച 2.30 മുതൽ വൈകിട്ട് 5.30 വരെയും രണ്ട് സെഷനുകളായാണ് പരീക്ഷ. ഓരോ പേപ്പറിനും മൂന്ന് മണിക്കൂർ വീതമാണ് അനുവദിച്ചിരിക്കുന്നത്.
ഇന്നത്തെ ആദ്യ പേപ്പർ എസ്സെ ആണ്. ആഗസ്റ്റ് 22ന് ജനറൽ സ്റ്റഡീസ് പേപ്പർ ഒന്ന്, രണ്ട് എന്നിവയും ആഗസ്റ്റ് 23ന് ജനറൽ സ്റ്റഡീസ് പേപ്പർ മൂന്ന്, നാല് എന്നിവയും നടക്കും. ആഗസ്റ്റ് 29ന് ഇന്ത്യൻ ഭാഷയും ഇംഗ്ലീഷും ഉൾപ്പെടെയുള്ള യോഗ്യതാ പേപ്പറുകളും ആഗസ്റ്റ് 30ന് തെരഞ്ഞെടുക്കുന്ന വിഷയത്തിന്റെ രണ്ട് ഓപ്ഷണൽ പേപ്പറുകളും നടക്കും.
യു.പി.എസ്.സി സിവിൽ സർവിസ് മെയിൻ പരീക്ഷയിൽ ആകെ ഒമ്പത് എഴുത്തുപേപ്പറുകളാണ് ഉള്ളത്. ഇതിൽ ഇന്ത്യൻ ഭാഷയും ഇംഗ്ലീഷും യോഗ്യതാ സ്വഭാവമുള്ള പേപ്പറുകളാണ്. റാങ്കിനായി പരിഗണിക്കുന്നത് ശേഷിക്കുന്ന ഏഴ് പേപ്പറുകളിലെ മാർക്കായിരിക്കും.
എഴുത്തുപരീക്ഷക്ക് ആകെ 1750 മാർക്കാണ്. ഇതിന് ശേഷം 275 മാർക്കിന്റെ വ്യക്തിത്വ പരിശോധന/അഭിമുഖം നടക്കും. എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് നിശ്ചയിക്കുക.
2026ലെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മേയ് 24നാണ് നടന്നത്. ജൂൺ 15ന് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു. ഇതിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് മെയിൻ പരീക്ഷ എഴുതാം.
മെയിൻ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് നേരത്തെ തന്നെ യു.പി.എസ്.സി പുറത്തിറക്കിയിരുന്നു. പരീക്ഷാകേന്ദ്രത്തിലേക്ക് പോകുമ്പോൾ അഡ്മിറ്റ് കാർഡിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കമീഷൻ നിർദേശിച്ചു. ഇ അഡ്മിറ്റ് കാർഡും ആവശ്യമായ ഒറിജിനൽ തിരിച്ചറിയൽ രേഖയും കരുതണം.
മെയിൻ പരീക്ഷ പൂർത്തിയായ ശേഷം ക്വസ്റ്റ്യൻ പേപ്പർ റെപ്രസെന്റേഷൻ പോർട്ടൽ തുറക്കും. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ അഞ്ച് ദിവസത്തേക്ക് ഉദ്യോഗാർഥികൾക്ക് ചോദ്യങ്ങളെയോ പേപ്പറുകളെയോ സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും ഇതിലൂടെ സമർപ്പിക്കാം.
പ്രിലിംസ് കടന്ന ഉദ്യോഗാർഥികൾക്ക് ഏറ്റവും നിർണായകമായ ഘട്ടമാണ് മെയിൻ പരീക്ഷ. എഴുത്തുപരീക്ഷയിലെ പ്രകടനമാണ് അടുത്ത ഘട്ടമായ വ്യക്തിത്വ പരിശോധനയിലേക്കുള്ള വഴിയൊരുക്കുക. തുടർന്ന് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ചേർത്താണ് അന്തിമ മെറിറ്റ് പട്ടിക തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

