15 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രസിദ്ധീകരിച്ച എം.ബി.ബി.എസ് ഫലം, പക്ഷേ രണ്ട് വിഷയങ്ങളിൽ തോറ്റ് വിദ്യാർഥി
text_fieldsലഖ്നോ: എം.ബി.ബി.എസ് ഫലത്തിനായി കാത്തിരുന്നത് 15വർഷം, ഒടുവിൽ ഹൈകോടതിയെ സമീപിച്ച് ഫലം പ്രസിദ്ധീകരിച്ചതോടെ വിദ്യാർഥിക്ക് നിരാശ. ഉത്തർപ്രദേശിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ 2010 ബാച്ചിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്ന പരീക്ഷാഫലത്തിൽ രണ്ട് വിഷയങ്ങളിൽ പരാജയപ്പെട്ടത്. ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് വിദ്യാർഥി ഹൈകോടതിയെ സമീപിച്ചിരുന്നു.
ബി.ആർ.ഡി മെഡിക്കൽ കോളജിലെ മൂന്ന് വിദ്യാർഥികളുടെ എം.ബി.ബി.എസ് ഫലമാണ് 15 -20 വർഷമായി പ്രസിദ്ധീകരിക്കാതിരുന്നത്. 1998, 2009, 2010 ബാച്ചുകളിലെ വിദ്യാർഥികളാണ് ഇവർ. ആവർത്തിച്ചുള്ള പരാജയങ്ങളും നടപടി ക്രമങ്ങളിലെ കാലതാമസവും മൂലം ഈ വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
നാഷനൽ മെഡിക്കൽ കമീഷന്റെ പുതിയ നിർദേശ പ്രകാരം എം.ബി.ബി.എസ് പരമാവധി പത്തുവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിയമം. എന്നാൽ, ഈ വിദ്യാർഥികൾ പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കാലത്തുള്ളവരായതിനാൽ ഏത് നിയമത്തിന്റെ പരിധിയിൽവരുമെന്നതിൽ ആശയകുഴപ്പമുണ്ടായി. ഇതോടെ 2010 ബാച്ചിലെ വിദ്യാർഥി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ ഇടപെടലിനെ തുടർന്ന് ഒടുവിൽ ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, ഫലം വന്നതോടെ വിദ്യാർഥി രണ്ടുവിഷയങ്ങളിൽ പരാജയപ്പെടുകയായിരുന്നു. വിദ്യാർഥിക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
സപ്ലിമെന്ററി പരീക്ഷക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും 10-15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ബി.ആർ.ഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാംകുമാർ ജയ്‌സ്വാൾ പറഞ്ഞു. ഹൈകോടതി നിർദ്ദേശിച്ച അതേ രീതിയിൽ 1998, 2009 ബാച്ച് വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കണമെന്ന് സർവകലാശാലയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അവർക്കും സമാന രീതിയിൽ പരീക്ഷ എഴുതാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മെഡിക്കൽ കമീഷന്റെ നിലവിലെ നിയമങ്ങൾ അനുസരിച്ച്, എം.ബി.ബി.എസ് വിദ്യാർഥികൾ നാല് ശ്രമങ്ങൾക്കുള്ളിൽ ഒന്നാം വർഷ പരീക്ഷകൾ വിജയിക്കണം. കൂടാതെ 4.5 വർഷത്തെ അക്കാദമിക് കരിക്കുലവും ഒരു വർഷത്തെ ഇന്റേൺഷിപ്പും ഉൾപ്പെടെ മുഴുവൻ കോഴ്‌സും 5.5 മുതൽ 6 വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. അനുവദനീയമായ പരമാവധി കാലയളവ് 10 വർഷമാണ്. അതിനുശേഷം രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

