ഫാക്കൽറ്റി അംഗങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വാങ്ങിവെക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സിയുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് വാങ്ങി സൂക്ഷിക്കുന്ന നടപടിക്കെതിരെ മുന്നറിയിപ്പുമായി യു.ജി.സി. നിരവധി സർവകലാശാലകളും കോളജുകളും ഇത്തരത്തിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മാർക് ഷീറ്റുകൾ തുടങ്ങിയവ വാങ്ങിവെക്കുന്നത് ശ്രദ്ധയിൽപെട്ടതായി യു.ജി.സി സെക്രട്ടറി രജനീഷ് ജയിൻ ഇതുമായി ബന്ധപ്പെട്ട നിർദേശത്തിൽ പറഞ്ഞു.
ജോലിയിൽനിന്ന് വിട്ടുപോകുന്ന സമയത്ത് ഈ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിന് പല അധ്യാപകരും ഏറെ പ്രയാസം നേരിടുന്നുണ്ട്. കൃത്യമായ സമയത്ത് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മികച്ച ജോലി അവസരം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടെന്ന് നിർദേശത്തിൽ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റുകൾ കൈവശം സൂക്ഷിക്കുന്നത് അധ്യാപകരുടെ അവകാശത്തിന്‍റെ ലംഘനമാണ്. ഇക്കാര്യത്തെ ഗൗരവമായി കാണുന്നതായും രജനീഷ് ജെയിൻ പറഞ്ഞു. യു.ജി.സിയുടെയും മറ്റും നിബന്ധനകൾക്ക് അനുസൃതമായി കൃത്യതയും വ്യക്തതയുമുള്ള തൊഴിൽ കരാർ നിർബന്ധമായും പുറപ്പെടുവിക്കണമെന്നും നിർദേശമുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ കൗൺസിലും കഴിഞ്ഞ വർഷം സമാന നിർദേശം സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്നതായി പരാതികളുയർന്നതിനെ തുടർന്നായിരുന്നു നടപടി. ഇത് ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും അധ്യാപകർ ജോലി വിട്ടുപോകുന്നതിന് ഒരു മാസം മുമ്പ് നോട്ടീസ് നൽകണമെന്നും സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.