എസ്.എസ്.എൽ.സി പരീക്ഷക്ക് തൃശൂർ ജില്ല സജ്ജം
text_fieldsതൃശൂർ: എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ലയിലെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വ്യാഴാഴ്ച മുതൽ 29 വരെയാണ് പരീക്ഷ. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസകേന്ദ്രങ്ങളിൽ നിന്നായി 34,334 വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. തൃശൂർ വിദ്യഭ്യാസ ജില്ലയിലെ 88 കേന്ദ്രങ്ങളിൽനിന്ന് 9541 കുട്ടികളും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ 83 കേന്ദ്രങ്ങളിൽനിന്ന് 10, 415 പേരും ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ 91 കേന്ദ്രങ്ങളിൽനിന്ന് 14, 378 പേരും ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്.
ഇതുകൂടാതെ ചെറുതുരുത്തി കലാമണ്ഡലം ഉൾെപ്പടെ രണ്ടു സ്പെഷൽ കേന്ദ്രങ്ങളും എന്നിങ്ങനെ 265 കേന്ദ്രങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന സർക്കാർ വിദ്യാലയം എരുമപ്പെട്ടി ഗവ. സ്കൂളാണ്. ഏറ്റവും കുറവ് രാമവർമപുരം സ്കൂളും.
പട്ടികവർഗവിദ്യാർഥികൾക്ക് രണ്ടുദിവസം പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചും എല്ലായിടത്തും പ്രത്യേക രാത്രി ക്ലാസ് നടത്തിയും ഓരോ ഘട്ടത്തിലും വിലയിരുത്തൽ നടത്തിയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തയാറെടുപ്പുകൾ നടത്തിയത്. ടെർമിനൽ പരീക്ഷ കൂടാതെ സമേതം പരീക്ഷകളും ജില്ലയിൽ നടത്തിയിട്ടുണ്ട്.
ഓരോ കുട്ടിക്കും പ്രത്യേക ഓറിയന്റേഷൻ, കൗൺസലിങ് ക്ലാസുകൾ നൽകാനും കഴിഞ്ഞു. ഈ വർഷം പരീക്ഷ എഴുതുന്ന മുപ്പത്തയ്യായിരത്തോളം കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയും മറ്റും അധ്യാപകർ നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും നല്ല ഫലമുണ്ടാകുമെന്ന് കലക്ടർ ഹരിത വി. കുമാർ പറഞ്ഞു. കഴിഞ്ഞവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ല ഏഴാം സ്ഥാനത്തായിരുന്നു. എന്നാൽ, ഇത്തവണ വലിയ തോതിൽ മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.