You are here
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ചുനടത്തില്ല
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഒന്നിച്ചുനടത്താനുള്ള ശ്രമം വിദ്യാഭ്യാസവകുപ്പ് ഉപേക്ഷിച്ചു. പരീക്ഷകൾ ഒന്നിച്ചുനടത്താൻ ആവശ്യമായ സ്ഥലസൗകര്യമില്ലെന്ന് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഡയറക്ടർമാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് രാവിലെ ഒന്നിച്ച് പരീക്ഷ നടത്താനുള്ള ശ്രമം വേണ്ടെന്നുവെച്ചത്. ഇതോടെ എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്ക് ശേഷം തന്നെ നടത്താൻ ബുധനാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.െഎ.പി യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും നടക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി 200ൽപരം സ്കൂളുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഒന്നിച്ചുനടത്താൻ ആവശ്യമായ സ്ഥലം സൗകര്യമില്ലെന്നാണ് ഡയറക്ടർമാർ റിപ്പോർട്ട് നൽകിയത്. അടുത്ത അധ്യയനവർഷം മുതൽ പാദവാർഷിക പരീക്ഷ (ഒാണ പരീക്ഷ) മുതൽ ഇൗ പരീക്ഷകൾ ഒന്നിച്ചുനടത്താനാണ് നിർദേശം.
ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെയുള്ള തീയതികളിൽ പൊതുവിദ്യാലയങ്ങളിൽ പഠനോത്സവം നടത്തും. ഇതിൽ ഒരുദിവസം പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും മുന്നിൽ പഠന മികവ് പ്രദർശിപ്പിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും.