സ്വാശ്രയ മെഡിക്കൽ ഫീസ് നിശ്ചയിച്ചു; 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഇൗവർഷത്തെ എം.ബി.ബി. എസ് ഫീസ് പത്ത് ശതമാനം വർധനയോടെ പുനർനിർണയിച്ചു. കഴിഞ്ഞവർഷത്തെ (2018 -19) ഫീസ് ഘടന മാറ്റമില്ലാതെ നിലനിർത്തി. 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് വിവിധ കോളജുകളിലെ ഇൗവർഷത ്തെ ഫീസ് ഘടന. ഹൈകോടതി റദ്ദാക്കിയ ഫീസ് ഘടനയെ അപേക്ഷിച്ച് ശരാശരി അരലക്ഷം രൂപയുടെ വർധന വരുത്തിയാണ് ഇൗ വർഷത്തെ ഫീസ് ഘടന നിശ്ചയിച്ചത്.
85 ശതമാനം സീറ്റുകളില്‍ 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപവരെയാണ് ഇൗ വർഷത്തെ ഫീസ്. 15 ശതമാനം എന്‍.ആര്.ഐ സീറ്റില്‍ എല്ലാ കോളജിലും കഴിഞ്ഞവര്‍ഷത്തെ 20 ലക്ഷം രൂപതന്നെയായിരിക്കും ഇക്കൊല്ലത്തെയും ഫീസ്. എന്‍.ആര്.ഐ ഫീസില്‍നിന്ന് അഞ്ചുലക്ഷം ബി.പി.എൽ വിദ്യാർഥികൾക്കുള്ള കോര്‍പ്പസ് ഫണ്ടിനായി നീക്കിവെണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം കോളജുകള്‍ക്ക് നിശ്ചയിച്ചുനൽകിയ ഫീസ് ഘടനയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതി തീരുമാനിച്ചു. അതേസമയം കഴിഞ്ഞവര്‍ഷത്തെ ഫീസിനെതിരെ മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചിട്ടുള്ളതിനാല്‍ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും ഇത്. സമിതി പുനഃസംഘടിപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് പുനസംഘടിപ്പിക്കപ്പെട്ട സമിതിയാണ് ഫീസ് നിര്‍ണയിച്ചതെന്നും സമിതി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു. ഞായറാഴ്ച രാവിലെ 10 വരെ ഓപ്ഷന് നല്‍കാനാവും. എട്ടിന് വൈകീട്ട് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
സ്വാശ്രയ മാനേജ്മെൻറുകൾ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസിനെതിരെ സ്വാശ്രയ മാനേജ്മെൻറുകള്‍ കോടതിയിലേക്ക്. സമിതി നിശ്ചയിച്ച ഫീസ് ഒരുകാരണവശാലും സ്വീകരിക്കാനാവില്ലെന്നും ഇതിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വാശ്രയ മെഡിക്കല്‍ മാനേജ്മെൻറ് അസോസിയേഷനും തുടര്‍നടപടികള്‍ ഞായറാഴ്ച തീരുമാനിക്കുമെന്ന് ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്മെൻറ് ഫെഡറേഷനും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫീസ് ഘടനയും കോടതിയില്‍ ചോദ്യംചെയ്യും. ധൃതിപിടിച്ച് തട്ടിക്കൂട്ടിയുണ്ടാക്കിയ സമിതി ഒരു മാനദണ്ഡവും പാലിക്കാതെയും തങ്ങളുടെ ഭാഗം കേള്‍ക്കാതെയുമാണ് ഫീസ് നിശ്ചയിച്ചതെന്നും മാനേജ്മെൻറ് അസോസിയേഷന് സെക്രട്ടറി അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു. കോളജുകളുടെ ഫീസ് നിര്‍ണയം എങ്ങനെ വേണമെന്ന കാര്യത്തില്‍ ഹൈകോടതി വിധിയുണ്ട്. എന്നാല്‍ എല്ലാ കോളജുകള്‍ക്കും പത്തുശതമാനം വര്‍ധന വരുത്തിയശേഷം അതിനനുസൃതമായി ഉത്തരവിടുക മാത്രമാണ് സമിതി ചെയ്തതെന്ന് ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്മെൻറ് ഫെഡറേഷന് കോഒാഡിനേറ്റര്‍ പി.ജെ. ഇഗ്നേഷ്യസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.