സത്യം കണ്ടെത്തുന്നതിന് ശാസ്ത്രവിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കും –ഉപരാഷ്ട്രപതി
text_fieldsതിരുവനന്തപുരം: പക്ഷപാതരഹിതമായും മുന്‍ധാരണകളില്ലാതെയും സത്യം കണ്ടെത്തുന്നതിന് ശാസ്ത്രവിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 27ാം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വികസിതരാജ്യമായി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും സുപ്രധാന ഘടകങ്ങളാണ്. സുസ്ഥിരവികസനത്തിന് ശാസ്ത്ര, സാങ്കേതികരംഗത്തെ നൂതനാശയങ്ങള്‍ക്ക് സംഭാവന നല്കാന് കഴിയും.
ഇത് നൂതനാശയങ്ങളുടെയും ശാസ്ത്രീയ ഗുണവിശേഷങ്ങളുടെയും കാലമായതിനാൽ ചെറുപ്രായത്തില്‍തന്നെ നൂതനാശയ ചിന്തകള്‍ക്ക് അടിത്തറയിടണം. പരീക്ഷണശാലകളില്‍ മാത്രം നിലനില്‍ക്കുന്ന ശാസ്ത്ര സാങ്കേതികവിദ്യയിലൂടെ ഒരുനേട്ടവും നമുക്കുണ്ടാകില്ല.
പരീക്ഷണശാലകള്‍ക്കപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഗവേഷണങ്ങളിലൂടെയും കണ്ടുപിടിത്തങ്ങളിലൂടെയും ശ്രമിക്കേണ്ടത്. ഗവേഷണത്തിെൻറ കൂടുതൽ ഗുണം വ്യാവസായിക മേഖലയോടൊപ്പം കാർഷികമേഖലക്കും ലഭിക്കണം. കാലാവസ്ഥ വ്യതിയാനത്തിെൻറയും ആഗോള താപനത്തിെൻറയും ദൂഷ്യഫലങ്ങളില്നിന്നുള്ള മോചനത്തിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണ്- ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
വേഷത്തിെൻറയും ഭാഷയുടെയും മതത്തിെൻറയും കാര്യങ്ങളിൽ വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ രാജ്യം. ഇത്തരത്തിൽ വൈവിധ്യങ്ങൾ നിറഞ്ഞതാണെങ്കിലും കന്യാകുമാരി മുതൽ കശ്മീർവരെയുള്ള നമ്മളിൽ ഇന്ത്യക്കാരനെന്ന ഒരുമനസ്സാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.