ബലി പെരുന്നാൾ: ഒടുവിൽ സർക്കാർ വഴങ്ങി, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
text_fieldsതിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അവധി പ്രഖ്യാപിച്ചതിന് പിറകെയാണ് സംസ്ഥാനത്തെ മുഴുവൻ സ്കുളുകൾക്കും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കിയത്.
നേരത്തെ, സർക്കാർ കലണ്ടർ പ്രകാരം വെള്ളിയാഴ്ച അവധിയായിരുന്നു. ഇതിനിടെയാണ് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച പ്രവൃത്തി ദിവസമായും ശനിയാഴ്ച അവധിയായും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.
പെരുന്നാൾ അവധി മാറ്റിയതിനെതിരെ പ്രതിപക്ഷ പാർട്ടികളും മതസംഘടനകളും വലിയവിമർശനമാണ് ഉയർത്തിയത്. സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടുദിവസം അവധി വേണമെന്നായിരുന്ന ആവശ്യം. പ്രതിഷേധം ശക്തമായതോടെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചക്ക് പുറമെ നാളെയും സർക്കാർ അവധി പ്രഖ്യാപിച്ചത്.
മനുഷ്യാവകാശ കമീഷൻ സിറ്റിങ് മാറ്റി
തിരുവനന്തപുരം: മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ശനിയാഴ്ച കമീഷൻ ഓഫിസിൽ നടത്താനിരുന്ന സിറ്റിങ് ബലിപെരുന്നാൾ പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചതിനാൽ ജൂലൈ മൂന്നിലേക്ക് മാറ്റി. ജൂൺ ഏഴിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ജൂലൈ മൂന്നിന് ഹാജരാകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.