കോവിഡിൻെറ മറവിൽ രാജ്യത്തെ ഗവേഷക വിദ്യാർഥികളുടെ അവസ്ഥ പരിതാപകമാക്കി യു.ജി.സി. മൂന്ന് മാസത്തിലേറെയായി യു.ജി.സി ജെ.ആർ.എഫ് ഫെലോഷിപ്പ് ലഭിച്ചിട്ടെന്നാണ് ഗവേഷകർ പരാതിപ്പെടുന്നത്.
ഇക്കാര്യം ചുണ്ടിക്കാട്ടി യു.ജി.സിയെ ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും അവർ പറയുന്നു. ഫണ്ട് ഇല്ലെന്നും ഉടനെ തന്നെ ഫെലോഷിപ്പുകൾ വിതരണം ചെയ്യുമെന്നും അവ്യക്തമായ മറുപടികളാണ് പരാതിപ്പെട്ടവർക്ക് ലഭിച്ചത്.
തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് യു.ജി.സി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവർക്ക് കത്ത് അയച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന് പോണ്ടിച്ചേരി സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയായ സ്വാതിഷ പറഞ്ഞു.
ബന്ധപ്പെട്ട ബാങ്കായ കാനറാ ബാങ്കിൽ ഈ മാസം ഒന്നാം തിയതി ഫണ്ട് ക്രെഡിറ്റ് ആയിട്ടുണ്ടെങ്കിലും വിതരണംചെയ്യാൻ അനുമതിയില്ലെന്നാണ് അധികൃതർ പറയുന്നത്. യു.ജി.സിയുടെ ഭാഗത്ത് നിന്നും ഡിജിറ്റൽ ഒപ്പ് ലഭിക്കാത്തതാണ് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ഇതിനെക്കുറിച്ച് യു.ജി.സിക്ക് കൃത്യമായ മറുപടിയില്ല.
സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായ ഇക്കാലത്ത്, ഫെലോഷിപ് മുടങ്ങുന്നതിനാൽ ഗവേഷണവും ജീവിതവും മുന്നോട്ട് കൊണ്ട് പോകാൻ പണിപ്പെടുകയാണ് രാജ്യത്തെ ഗവേഷക വിദ്യാർഥികൾ. നിത്യചെലവ് നടത്താൻ കടം വാങ്ങേണ്ട അവസ്ഥയിലാണ് പലരും.
ാദതങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടത്താനായി വിവിധ ജനപ്രതിനിധികൾ, വിദ്യാർഥി നേതാക്കൾ എന്നിവരുമായി ഇവർ ബന്ധപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ ട്വിറ്റർ, ഫേസ്ബുക്ക് എന്നീ സാമൂഹിക മാധ്യമങ്ങൾ വഴിയും കാമ്പയിൻ നടത്തുകയാണ്.