ഇനി ബിരുദ പ്രവേശനത്തിന് പ്ലസ് ടു വേണ്ട; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: പോളിടെക്നിക്ക് ഡിപ്ലോമ, ഐ.ടി.ഐ കോഴ്സുകൾ വിജയിച്ചവർക്ക് ഇനി സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാം. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ പഠനം വിജയകരമായി പൂർത്തിയാക്കിയവക്ക് ബിരുദ ഒന്നാം വർഷത്തിലേക്കും ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ബിരുദ രണ്ടാം വർഷത്തിലേക്കും നേരിട്ട് പ്രവേശനം ലഭിക്കും. പ്ലസ് ടു പഠനത്തിന് ശേഷം ദ്വിവത്സര പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും ബിരുദ രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കിയതിന് പിന്നാലെയാണ് പ്രവേശന യോഗ്യതകളിൽ ചരിത്രപരമായ ഏകീകരണം കൊണ്ടുവന്നിരിക്കുന്നത്.
നിലവിൽ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്കാണ് പരമ്പരാഗത ബിരുദ കോഴ്സുകളിൽ പ്രവേശനം. വൊക്കേഷണൽ വിദ്യാഭ്യാസത്തിനും പൊതു അക്കാദമിക് കോഴ്സുകൾക്കും ഇടയിലുണ്ടായിരുന്ന വേർതിരിവാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതാകുന്നത്. ഐ.ടി.ഐ യോഗ്യത നേടിയവർ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (എൻ.സി.ആർ.എഫ്) പ്രകാരമുള്ള 12 ഭാഷാ ക്രെഡിറ്റുകളോ യു.ജി.സി സമയാസമയങ്ങളിൽ നിശ്ചയിക്കുന്ന തത്തുല്യ മാനദണ്ഡങ്ങളോ നേടിയിരിക്കണം. ഇപ്രകാരം ഭാഷാ യോഗ്യത നേടുന്നതോടെ ഐ.ടി.ഐ പഠിതാക്കളുടെ അക്കാദമിക് തലം പ്ലസ് ടു യോഗ്യതക്ക് തുല്യമായി എൻ.സി.ആർ.എഫ് ലെവൽ 4.0 ആയി മാപ്പ് ചെയ്യപ്പെടുന്നു. ത്രിവത്സര, ദ്വിവത്സര പോളിടെക്നിക് ഡിപ്ലോമയെ എൻ.സി.ആർ.എഫ് ലെവൽ 4.5 ആയിട്ടാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. ബിരുദത്തിന്റെ ആദ്യ വർഷം പൂർത്തിയാക്കിയതിന് തുല്യമായ അക്കാദമിക് പദവിയാണിത്.
പോളി ഡിപ്ലോമ, ഐ.ടി.ഐ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകളിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ സമർപ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിലുള്ള സ്റ്റേറ്റ് ലെവൽ അക്കാദമിക് കമ്മിറ്റി (എസ്.എൽ.എ.സി) ഇത് പരിശോധിച്ചു. നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച് നൽകിയ ശിപാർശ സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

