പ്ലസ് വൺ പ്രവേശനം; 81,770 പേർക്ക് കൂടി അലോട്മെന്‍റ്
text_fieldsപ്രതീകാത്മക ചിത്രം (എ.ഐ. നിർമിതം)
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം ഘട്ടത്തിൽ 81,770 പേർക്ക് കൂടി പുതുതായി അലോട്മെന്‍റ്. ഇതോടെ മൂന്ന് ഘട്ടത്തിലായി 3,11,204 പേർക്ക് അലോട്മെന്‍റായി. ഏകജാലക രീതിയിൽ പ്രവേശനത്തിന് 3,15,874 സീറ്റാണുള്ളത്. മൂന്നാം അലോട്മെന്‍റിൽ 58,042 പേർക്ക് നേരത്തെ ലഭിച്ചതിനേക്കാൾ ഉയർന്ന ഓപ്ഷനിൽ അലോട്മെന്‍റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇനി സംസ്ഥാനത്ത് ആകെ അവശേഷിക്കുന്നത് 5,922 മെറിറ്റ് സീറ്റുകളാണ്. മൂന്നാം അലോട്മെന്‍റിൽ കൂടുതൽ പേർക്ക് പ്രവേശനം ലഭിച്ചത് മലപ്പുറം ജില്ലയിലാണ്; 18,987 പേർ. കോഴിക്കോട് ജില്ലയിൽ 8,955 പേർക്കും കണ്ണൂരിൽ 8,152 പേർക്കും പുതുതായി അലോട്മെന്‍റ് ലഭിച്ചു. ആദ്യ രണ്ട് അലോട്മെന്‍റുകളിലും ഒഴിഞ്ഞുകിടന്ന വിവിധ സംവരണ സീറ്റുകൾ മെറിറ്റിലേക്ക് മാറ്റിയതോടെയാണ് മൂന്നാം അലോട്മെന്‍റിൽ കൂടുതൽ പേർക്ക് പ്രവേശന വഴി തെളിഞ്ഞത്. കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ ഇനി ആകെ അവശേഷിക്കുന്ന മെറിറ്റ് സീറ്റുകൾ 71 എണ്ണം മാത്രമാണ്. ജില്ലയിൽ 82,753 അപേക്ഷകരാണുള്ളത്.
ഇതിൽ 8,213 പേർ ഇതര ജില്ലകളിൽ നിന്ന് അപേക്ഷിച്ചവരാണ്. ജില്ലയിൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ലഭ്യമായത് 57,428 മെറിറ്റ് സീറ്റുകളാണ്. ഭിന്നശേഷിക്കാർക്കുള്ള സൂപ്പർന്യൂമററി സീറ്റുകൾ കൂടി ചേർത്ത് 57,669 സീറ്റുകളിലേക്കാണ് ഇതുവരെ അലോട്മെന്‍റ് നടത്തിയത്. അലോട്മെന്‍റ് ലഭിച്ചവർ ജൂലൈ മുന്നിന് വൈകിട്ട് അഞ്ചിനകം സ്കൂളുകളിൽ പ്രവേശനം നേടണം.
നേരത്തെ താൽക്കാലിക പ്രവേശനം നേടിയവർ മൂന്നാം അലോട്മെന്‍റിൽ സ്ഥിരം പ്രവേശനം നേടണം. അലോട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള പ്രവേശന നടപടികളിൽ പരിഗണിക്കില്ല. മൂന്നാം അലോട്മെന്‍റിനൊപ്പം മാനേജ്മെന്‍റ്, കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ പ്രവേശന സാധ്യതയുള്ളവർ അനുയോജ്യമായ ക്വാട്ട സീറ്റുകൾ തിരഞ്ഞെടുത്ത് പ്രവേശനം നേടണം. അപേക്ഷ സമർപ്പിച്ചിട്ടും അലോട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെൻററി അലോട്മെന്‍റിലേക്ക് പരിഗണിക്കാൻ അപേക്ഷ പുതുക്കിനൽകണം. മൂന്നാം അലോട്മെന്‍റിന് ശേഷമുള്ള പ്രവേശനവും കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകളിലുള്ള പ്രവേശനവും പൂർത്തിയാകുന്നതോടെ കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശന സാധ്യത തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

