എൻജിനീയറിങ് മേഖലയിലും ഒാൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലയുടെ അവസാന വർഷ ഡിഗ്രി വിദ്യാർഥികളിൽ പതിനൊന്ന് ശതമാനം പേർക്ക് ഒാൺലൈൻ പഠന സേങ്കതമില്ലെന്ന് സർവേ. സർവകലാശാല നടത്തിയ വിവരശേഖരണത്തിലാണ് എൻജിനീയറിങ് മേഖലയിലെ വിദ്യാർഥികൾക്ക് പോലും പഠന സൗകര്യമില്ലെന്ന കണക്കുകൾ പുറത്തുവരുന്നത്. നാലായിരത്തിൽപരം ഫൈനൽ ബി.ടെക് വിദ്യാർഥികളാണ് പുതിയ പഠനരീതിയുടെ പുറത്തുനിൽക്കുന്നത്.
കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന അക്കാദമിക് പ്രതിസന്ധിയെ മറികടക്കാൻ ഒരുക്കുന്ന സാങ്കേതിക പഠന സംവിധാനങ്ങൾ എല്ലാ വിദ്യാർഥികൾക്കും പ്രാപ്യമാക്കാൻ സ്ഥാപന മേധാവികളും കോളജ് യൂനിയനുകളും ശ്രദ്ധിക്കണമെന്ന് സർവകലാശാല നിർദേശം നൽകി. വിദ്യാർഥികൾക്ക് കോളജുകളിലൂടെയുള്ള പഠനം സാധ്യമാകുന്നതുവരെ ക്ലാസുകൾ ഓൺലൈനായി നടത്താൻ സർവകലാശാല നിർദേശിച്ചിരുന്നു. രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് ഓൺലൈൻ ക്ലാസുകളുടെ സമയക്രമം നിശ്ചയിച്ചിരുന്നത്.
ഉൾപ്രദേശങ്ങളിലും ഇൻറർനെറ്റ് വ്യാപനം ലഭ്യമല്ലാത്ത പ്രദേശങ്ങളിലുമുള്ള ഈ വിദ്യാർഥികളെ കണ്ടെത്തി അവർക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കണം. കോളജുകളിലെ പി.ടി.എയും കോളജ് യൂനിയനും ഇക്കാര്യത്തിൽ മുൻകൈയെടുക്കണം.
പ്രദേശത്തെ സ്കൂൾ കുട്ടികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കുന്ന പൊതു ഓൺലൈൻ സംവിധാനങ്ങൾ ഈ വിദ്യാർഥികൾക്കും പ്രയോജനപ്പെടുത്താം. അതോടൊപ്പം സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകൾ എന്ന വ്യത്യാസമില്ലാതെ സമീപത്തുള്ള ഏതു കോളജുകളിലെയും കമ്പ്യൂട്ടർ ലാബുകൾ ഉപയോഗിക്കാനും ഇൗ വിദ്യാർഥികളെ അനുവദിക്കും. ഇതിനുള്ള നിർദേശങ്ങൾ കോളജുകൾക്ക് നൽകിയിട്ടുണ്ട്. ഇൻറർനെറ്റ് കണക്റ്റിവിറ്റി ലഭ്യമല്ലെന്ന് കണ്ടെത്തിയവരുടെ അലോട്ട്മെൻറ് ലിസ്റ്റും കോളജുകൾക്ക് നൽകിയിട്ടുണ്ട്.
എല്ലാ വിദ്യാർഥികൾക്കും പുതിയ പാഠ്യരീതികൾ പ്രാപ്തമാക്കാൻ പൂർവവിദ്യാർഥികളുടെയും രക്ഷാകർതൃസമിതികളുടെയും പിന്തുണയോടെയുള്ള ‘സ്മാർട്ട് കാമ്പസ്’ സംരംഭങ്ങൾക്ക് കോളജ് യൂനിയനുകൾ നേതൃത്വം നൽകണം. ഇത്തരം മികച്ച സ്മാർട്ട് കാമ്പസ് പ്രവർത്തനങ്ങൾക്ക് മൂന്ന് കോളജ് യൂനിയനുകൾക്ക് 20000 രൂപയുടെ കാഷ് അവാർഡ് നൽകുമെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.