വേദനയിലും വീണില്ല; ആനി ജോർജിന്റെ നിശ്ചയദാർഢ്യം
text_fieldsനീറ്റ് പരീക്ഷക്ക് പോകുന്നതിനിടെയാണ് പുനലൂർ പാണങ്ങാട് താമസിക്കുന്ന വാളക്കോട് കാരക്കാട് തെക്കേവിള വീട്ടിൽ ആനി ജോർജിിന് വീണ് കാലിന് പരിക്കേറ്റത്. പ്ലാസ്റ്ററിട്ട് വേദന കടിച്ചമർത്തി പരീക്ഷയെഴുതാനെത്തിയ ആനിയെ കൊല്ലം ഫാത്തിമമാത നാഷനൽ കോളജിലെ പരീക്ഷാ ഹാളിലേക്ക് കയറാൻ സഹായിക്കുന്ന വനിത പൊലീസുകാർ (വാർത്ത പേജ് 4)
കൊല്ലം: കാത്തിരുന്ന നീറ്റ് പരീക്ഷക്കായി രാവിലെ ഒരുങ്ങി ഇറങ്ങി. എന്നാൽ, നിർഭാഗ്യത്തിന് വണ്ടിപിടിക്കാൻ ധൃതിയിലുള്ള നടത്തത്തിനിടയിൽ റോഡിലെ വീഴ്ച. കാൽ ഒടിഞ്ഞെങ്കിലും വേദന കടിച്ചമർത്തി നീറ്റ് പരീക്ഷയെഴുതാനായിരുന്നു 17കാരി ആനി ജോർജിന്റെ തീരുമാനം. കൈപിടിച്ച് മാതാപിതാക്കളും ഒപ്പം നിന്നതോടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിട്ട് കൃത്യസമയത്തുതന്നെ 40 കിലോമീറ്റർ അകലെയുള്ള കേന്ദ്രത്തിലെത്തി പരീക്ഷയെഴുതി ഇറങ്ങിയപ്പോൾ വീഴാതെ തലയുയർത്തിയത് 17കാരിയുടെ നിശ്ചയദാർഢ്യം കൂടിയാണ്.
പുനലൂർ പാണങ്ങാട് താമസിക്കുന്ന വാളക്കോട് കാരക്കാട് തെക്കേവിള വീട്ടിൽ ജോർജ് ജേക്കബ്-ജെസി ദമ്പതികളുടെ മകളായ ആനി ജോർജാണ് നീറ്റ് പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്രക്കിടയിൽ റോഡിൽവീണ് ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിട്ട് വേദന കടിച്ചമർത്തി പരീക്ഷയെഴുതാനെത്തിയത്. പുനലൂരിൽനിന്ന് 40 കിലോമീറ്റർ ദൂരെയുള്ള കൊല്ലം നഗരത്തിലെ ഫാത്തിമമാത നാഷനൽ കോളജിലായിരുന്നു പരീക്ഷ.
രാവിലെ 11ന് മുമ്പ് കൊല്ലത്തെത്താൻ എട്ടുമണിയുടെ ട്രെയിനിൽ കയറുന്നതിന് മാതാപിതാക്കൾക്കൊപ്പം പുറപ്പെട്ടതായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങി നടക്കവെ, അൽപം ഇറക്കമുള്ള റോഡിൽ കാൽമടങ്ങി ആനി വീണു. കടുത്ത വേദന കാരണം നിലവിളിച്ച ആനിയുടെ ഇടതുകാലിൽ നിമിഷങ്ങൾക്കകം നീര് കൂടി കണ്ടതോടെ ഒടിവ് സംശയിച്ച് ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രാവിലെ ഡോക്ടറില്ലാത്ത ആശുപത്രിയിൽനിന്ന് വേദനക്കുള്ള കുത്തിവെപ്പും ഡ്രിപ്പും നൽകി. ഐസ് പായ്ക്കും വെച്ചു. എന്നാൽ, ഡോക്ടർക്കായി കാത്തിരിക്കാൻ സമയമില്ലാത്തതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കായി പിന്നെ യാത്ര. അവിടെയും ഡോക്ടർ ഇല്ലാതിരുന്നു. ഫോണിലൂടെ നിർദേശം സ്വീകരിച്ച് എക്സ് റേ എടുത്ത് നോക്കിയപ്പോൾ അസ്ഥിക്ക് പൊട്ടൽ സ്ഥിരീകരിച്ചു. പരീക്ഷക്ക് പോകേണ്ട സമയം അടുത്തതോടെ ഉടൻ പ്ലാസ്റ്ററിടുകയും കുടുംബസുഹൃത്തിന്റെ കാറിൽ കൊല്ലത്തേക്ക് തിരിക്കുകയും ചെയ്തു. പരീക്ഷ കേന്ദ്രത്തിൽ കയറേണ്ട 11ന് മുമ്പ് കൊല്ലത്തെത്തി.
നടക്കാൻ കഴിയാത്ത അവസ്ഥ അധികൃതരെ അറിയിച്ചതോടെ പരീക്ഷ കേന്ദ്രത്തിലെ മറ്റു കുട്ടികൾ കയറിയശേഷം കാർ കോമ്പൗണ്ടിനുള്ളിൽ കയറ്റിയാണ് ആനിയെ ഹാളിൽ എത്തിച്ചത്. അവിടെനിന്ന് വനിത പൊലീസുകാരുടെ സഹായത്തോടെ പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി പരീക്ഷയെഴുതി. ഡോക്ടറാകാനുള്ള മോഹത്തിലേക്കുള്ള യാത്രക്കിടയിൽ ആശുപത്രിയിൽ കയറിയിറങ്ങേണ്ടിവന്നെങ്കിലും വേദനക്കിടയിലും പരീക്ഷ എഴുതാനായതിന്റെ ആശ്വാസത്തോടെയാണ് ആനിയും കുടുംബവും വൈകീട്ട് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

