സ്വാശ്രയ മെഡിക്കൽ പ്രവേശനം: സർവകക്ഷി യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച സർവകക്ഷി യോഗം തിങ്കളാഴ്ച നടക്കും. അടുത്ത അധ്യയനവർഷം മുതൽ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഉയർന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് സർക്കാർ യോഗം വിളിച്ചത്. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
സർക്കാർ, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും നീറ്റ് റാങ്ക് പട്ടികയെ അടിസ്ഥാനപ്പെടുത്തി മെറിറ്റടിസ്ഥാനത്തിലാണ് അടുത്തവർഷം പ്രവേശനം നടത്തുക. അടുത്തവർഷത്തെ സ്വാശ്രയ കോളജുകളിലെ പ്രവേശന നടപടികൾ സംബന്ധിച്ചുള്ള ചർച്ച എന്നതാണ് യോഗ അജണ്ട. കഴിഞ്ഞവർഷം മാനേജ്മെൻറുകൾക്ക് മെറിറ്റ് സീറ്റിലടക്കം ഫീസ് വർധിപ്പിച്ചുനൽകിയത് പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു. നീറ്റ് നിലവിൽ വന്നതോടെ പ്രവേശനരീതി മാറുന്നത് സർക്കാറിനും തലവേദനയാണ്. മെറിറ്റ്, മാനേജ്മെൻറ്, എൻ.ആർ.െഎ സീറ്റ് വ്യത്യാസമില്ലാതെ മുഴുവൻ സീറ്റുകളിലെയും പ്രവേശനാധികാരം ഇത്തവണ സർക്കാറിനാണ്.
പ്രവേശനത്തിന് പൂർണമായും മെറിറ്റ് പാലിക്കുേമ്പാൾ മുൻവർഷങ്ങളെപോലെ വ്യത്യസ്ത ഫീസ്ഘടന നടപ്പാക്കാനാകില്ല എന്നതാണ് സർക്കാറിനെ അലട്ടുന്ന പ്രശ്നം. നിലവിൽ ഇൻറർചർച്ച് കൗൺസിൽ മാനേജ്മെൻറിന് കീഴിലുള്ളത് ഒഴികെയുള്ള മുഴുവൻ സ്വകാര്യ സ്വാശ്രയ കോളജുകളിലും നാല് ഫീസ് ഘടന നിലവിലുണ്ട്. മെറിറ്റ് സീറ്റിൽ തന്നെ രണ്ട് ഫീസ്ഘടനക്കുപുറമെ മാനേജ്മെൻറ്്, എൻ.ആർ.െഎ സീറ്റുകളിലുമാണ് വ്യത്യസ്തഘടന നിലവിലുള്ളത്. ഇൻറർചർച്ച് കൗൺസിലിന് കീഴിലുള്ള കോളജുകളിൽ ഏകീകൃത ഫീസ്ഘടനയാണ് നിലവിലുള്ളത്. നീറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ മുഴുവൻ സീറ്റുകളിലെയും പ്രവേശനാധികാരം സംസ്ഥാന സർക്കാറുകൾ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഇതിനനുസൃതമായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. പ്രേവശനത്തിന് പൂർണമായും മെറിറ്റ് പാലിക്കുന്ന സാഹചര്യത്തിൽ ഏകീകൃത ഫീസ് രീതി നടപ്പാക്കുകയാണ് ഇനിയുള്ള പോംവഴി. ഇത് സ്വാശ്രയകോളജുകളിലെ മെറിറ്റ് സീറ്റുകളിൽ നിർധന വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള അവസരം ഇല്ലാതാക്കും. ഏകീകൃത ഫീസ്ഘടന വന്നാൽ ഇത്തരം കുട്ടികൾ ഉയർന്ന ഫീസ് നൽകേണ്ടിവരും. കഴിഞ്ഞവർഷം ബി.ഡി.എസ് പ്രവേശനത്തിന് ഏകീകൃത ഫീസ് ഇൗടാക്കാൻ മാനേജ്മെൻറുകളുമായി ധാരണയിലെത്തിയ സർക്കാർ പ്രതിഷേധം കനത്തതോടെ അതിൽ നിന്ന് പിന്മാറുകയും വ്യത്യസ്ത ഫീസ്ഘടന നടപ്പാക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.