കേരള സർവകലാശാലയിൽ സോഫ്റ്റ് വെയർ പഴുതിൽ ബിരുദ പ്രവേശനത്തിൽ തിരിമറി
text_fieldsതിരുവനന്തപുരം: കമ്പ്യൂട്ടർ സോഫ്റ്റ് വെയർ തകരാറിെൻറ പേരിൽ തോറ്റവർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയതിനു പിന്നാലെ, കേരള സർവകലാശാലയിലെ കോളജുകളിലെ ബിരുദ പ്രവേശനത്തിലും സോഫ്റ്റ് വെയർ തകരാറിലൂടെ പ്രവേശനതിരിമറിയെന്ന് കണ്ടെത്തൽ.
പ്രവേശനം ലഭിക്കേണ്ട ഉയർന്ന മാർക്കുള്ള കുട്ടികളുടെ ഉയർന്ന ഓപ്ഷൻ വ്യാജ പാസ്വേഡ് ഉപയോഗിച്ച് മാറ്റി സർക്കാർ-എയ്ഡഡ് കോളജുകളിൽ ചില വിദ്യാർഥികൾ പ്രവേശനം തരപ്പെടുത്തിയതായാണ് പരാതി. നെയ്യാറ്റിൻകര താലൂക്കിലെ സർക്കാർ കോളജിലെയും എയ്ഡഡ് കോളജിലെയും ബിരുദ പ്രവേശനത്തിൽ നടന്ന തിരിമറിയാണ് പുറത്തുവന്നത്.
ഇതിലും സോഫ്റ്റ്വെയറിൽ കൃത്രിമം നടത്തിയതായാണ് സർവകലാശാല പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. സർവകലാശാല പരീക്ഷ വിഭാഗത്തിൽ വ്യാജ പാസ്വേഡ് ഉപയോഗിച്ച് മാർക്ക് മോഡറേഷൻ നൽകി 24 പേർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി രണ്ടു വർഷമായിട്ടും സർട്ടിഫിക്കറ്റുകൾ സർവകലാശാല ഇതുവരെ പിൻവലിച്ചിട്ടില്ല. അവർ ഈ സർട്ടിഫിക്കറ്റുകൾ ഉന്നത പഠനത്തിനും വിദേശ ജോലികൾക്കും ഉപയോഗിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും മരവിച്ച മട്ടാണ്.
ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിന് ഗവർണറുടെ അനുമതി ലഭിച്ചിട്ടില്ലെന്നതാണ് സർവകലാശാല വിശദീകരണം. എം.ജി സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീൽ പെങ്കടുത്ത അദാലത്തിലൂടെ സ്പെഷൽ മോഡറേഷൻ നൽകി വിജയിപ്പിച്ച 84 പേരുടെ ബി.ടെക് ഡിഗ്രി സർട്ടിഫിക്കറ്റുകളും മടക്കിവാങ്ങിയിട്ടില്ല.
കേരളയും എം.ജിയും ക്രമവിരുദ്ധമായി നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ നടപടി കൈക്കൊള്ളണമെന്ന് പ്രതിപക്ഷനേതാവ് ഗവർണറോട് രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഗവർണറുടെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടായതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

