എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി; ഗൾഫിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് നാട്ടിൽ പരീക്ഷ എഴുതാം
text_fieldsതിരുവനന്തപുരം: ഗൾഫിൽനിന്നും ലക്ഷദ്വീപിൽനിന്നും മടങ്ങിയെത്തുന്ന പ്രവാസി വിദ്യാർഥികൾക്ക് സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സൗകര്യമൊരുക്കും. ഇവർക്ക് നാട്ടിൽ സൗകര്യമായ കേന്ദ്രങ്ങളിൽ പരീക്ഷ ക്രമീകരണമൊരുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിഡിയോ കോൺഫറൻസിലൂടെ നടത്തിയ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മേൽനോട്ട സമിതി യോഗത്തിൽ ധാരണയായി.
പ്രീമെട്രിക് ഹോസ്റ്റൽ, സ്പോർട്സ് സ്കൂൾ, െറസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികളിൽ ലോക്ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങിയവർക്കും സ്വന്തം പ്രദേശത്തെ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. പരീക്ഷ എഴുതാൻ കുട്ടികൾക്ക് എത്താനാകുമോ എന്ന് ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ വിവര ശേഖരണം നടത്തി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് കൈമാറണം. അസൗകര്യമുള്ള വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കാനാണിത്. ലോക്ഡൗൺ മേയ് 17ന് പിൻവലിച്ചാൽ 21നും 29നും ഇടയിൽ പരീക്ഷ നടത്താനാണ് ശ്രമമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു.
ലഭ്യമാകുന്ന അധ്യാപകരെ ഉപയോഗിച്ച് ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ മേയ് 13ന് തന്നെ തുടങ്ങും. ഭാഷാ വിഷയങ്ങളുടെ മൂല്യനിർണയം ലോക്ഡൗൺ പിൻവലിച്ച ശേഷമായിരിക്കും. എസ്.എസ്.എൽ.സി മൂല്യനിർണയം ലോക്ഡൗണിനുശേഷം മതിയെന്നും ധാരണയായി. നിലവിൽ എട്ട് കേന്ദ്രങ്ങളിൽ നടക്കുന്ന വി.എച്ച്.എസ്.ഇ മൂല്യനിർണയത്തിന് ജില്ല അടിസ്ഥാനത്തിൽ ക്യാമ്പ് തുടങ്ങുന്നത് പരിശോധിക്കും.
ക്വാറൻറീൻ കേന്ദ്രങ്ങളാക്കാൻ വിട്ടുനൽകിയ സ്കൂളുകൾ പരീക്ഷ നടത്തിപ്പിനായി തിരിച്ചെടുക്കുകയോ പകരം കേന്ദ്രം കണ്ടെത്തുകയോ ചെയ്യും. അതിർത്തി ചെക്പോസ്റ്റുകളിലും റേഷൻ കടകളിലും ഡ്യൂട്ടിക്ക് നിയമിച്ച ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകരെ പരീക്ഷ, മൂല്യനിർണയ ഡ്യൂട്ടികൾക്കായി പിൻവലിക്കും. കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ച അധ്യാപകർക്ക് 14 ദിവസം ക്വാറൻറീനും വേണ്ടിവരും.
അടുത്ത അധ്യയന വർഷത്തെ സ്കൂൾ പ്രവേശന മാർഗനിർദേശങ്ങൾ ഉടൻ നൽകും. അധ്യാപക സംഘടന നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, എൻ. ശ്രീകുമാർ, അബ്ദുല്ല വാവൂർ, വി.കെ. അജിത്കുമാർ, ടി.വി. അനൂപ്, പി.എം. രാജീവ്, തമീമുദ്ദീൻ, എം.കെ. ബിജു എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.