ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും മയക്കുമരുന്ന് പരിശോധന; വിദ്യാർഥികളുടെ മൂത്രം പരിശോധിക്കും, പരിശോധനാ ഫലം അഡ്മിഷനെ ബാധിക്കില്ല
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, എൻ.ഐ.ടികൾ, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികൾക്കായി മയക്കുമരുന്ന് പരിശോധന നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വിദ്യാർഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുകയും ആരോഗ്യകരമായ കാമ്പസ് അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ പരിശോധനാഫലം പ്രവേശനത്തെയോ പഠനാവസരങ്ങളെയോ ബാധിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നാർക്കോട്ടിക് കൺട്രോൾ 2026–29 എന്ന വിഷൻ ഡോക്യുമെന്റിന്റെ ഭാഗമാണ് ഈ സ്ക്രീനിങ് പ്രോഗ്രാം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 170ഓളം കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകദേശം 10 ലക്ഷം വിദ്യാർഥികളെ ഘട്ടം ഘട്ടമായി സ്‌ക്രീൻ ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ലഹരിവസ്തുക്കളുടെ ദുരുപയോഗം കുറക്കുന്നതിനും ആരോഗ്യകരമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു.
പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സ്വമേധയാ യൂറിൻ പരിശോധന നടത്താനാണ് നിർദേശമെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയാൽ അത് ശിക്ഷാ നടപടികൾക്കോ അഡ്മിഷൻ റദ്ദാക്കുന്നതിനോ ഉപയോഗിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്‌ക്രീനിങ്ങിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുകയോ, സസ്‌പെൻഡ് ചെയ്യുകയോ, പുറത്താക്കുകയോ, ഹോസ്റ്റൽ താമസത്തിന് യോഗ്യരല്ലെന്ന് പ്രഖ്യാപിക്കുകയോ ചെയ്യില്ല. പകരം വിദ്യാർഥികൾക്ക് കൗൺസലിങ്, മെഡിക്കൽ സഹായം, പുനരധിവാസ സേവനങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വിദ്യാർഥികളെ കുറ്റവാളികളായി കാണുന്നതിന് പകരം ആരോഗ്യകരമായ സമീപനത്തിലൂടെ പ്രശ്നം കൈകാര്യം ചെയ്യുകയെന്നതാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് സ്വമേധയാ മയക്കുമരുന്ന് പരിശോധനാ പരിപാടി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, കേന്ദ്ര സർവകലാശാല എന്നിവ ഉൾപ്പെടുന്നു. വരും വർഷങ്ങളിൽ മറ്റ് കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
കാമ്പസുകളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ, മാനസികാരോഗ്യ കൗൺസലിങ്, രഹസ്യ സഹായകേന്ദ്രങ്ങൾ എന്നിവയും ശക്തിപ്പെടുത്തും. വിദ്യാർഥികളുടെ സ്വകാര്യതയും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനാഫലങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധർക്ക് മാത്രമേ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

