ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം; 75 ശതമാനം മാർക്ക് നിർബന്ധം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്സിന് (എഫ്.വൈ.യു.ജി.പി) ചേർന്നവരിൽ നാലാംവർഷത്തെ ഓണേഴ്‌സ് വിത്ത് റിസർച്ച് ചെയ്യാൻ 75 ശതമാനം മാർക്ക് നിർബന്ധം. ആദ്യ ആറ് സെമസ്റ്ററുകളിൽ 75 ശതമാനം മാർക്കുള്ളവർക്ക് അവരുടെ മേജർ വിഷയങ്ങളോട് ചേർന്നുള്ള മേഖലകളിൽ ഓണേഴ്സ് വിത്ത് റിസർച്ച് ചെയ്യാൻ സാധിക്കും. ഇതുസംബന്ധിച്ച് സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി തയാറാക്കിയ മാർഗരേഖ സർവകലാശാലകൾക്ക് കൈമാറി.
നാലുവർഷ ബിരുദ കോഴ്സിന്‍റെ ആദ്യബാച്ച് അടുത്ത അധ്യയന വർഷം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഭാഗമായാണ് നാലാംവർഷത്തിലേക്കുള്ള മാർഗരേഖ തയാറാക്കിയത്. 12 ക്രെഡിറ്റിന്റെ ഗവേഷണ പ്രൊജക്ടാണ് വിദ്യാർഥികൾ നാലാംവർഷത്തിൽ ചെയ്യേണ്ടത്.
പ്രൊജക്ടിനോടൊപ്പം സർവകലാശാല റഗുലേഷൻ നിഷ്‍കർഷിക്കുന്ന രണ്ടോ മൂന്നോ അഡ്വാൻസ് ലെവൽ ഓൺലൈൻ കോഴ്‌സുകളും ചെയ്യണം. തങ്ങളുടെ ഗവേഷണ മേഖലയോടനുബന്ധിച്ച കോഴ്‌സുകൾ ചെയ്യുന്നതാവും അഭികാമ്യം. നിലവിൽ സർവകലാശാല അംഗീകാരമുള്ള അഫിലിയേറ്റഡ് കോളജുകളിലെ റിസർച്ച് സെന്ററുകളിലും സർവകലാശാല പഠനവകുപ്പുകളിലും ഓണേഴ്‌സ് വിത്ത് റിസർച്ച് ചെയ്യാം. അല്ലെങ്കിൽ, പി.എച്ച്.ഡി നേടിയ രണ്ട് അധ്യാപകരെങ്കിലുമുള്ള വകുപ്പുകളിലും ഓണേഴ്‌സ് വിത്ത് റിസർച്ച് ചെയ്യാം.
ആദ്യ മൂന്നുവർഷം പഠിക്കുന്ന കോളജിൽ ഓണേഴ്‌സ് വിത്ത് റിസർച്ചിന് സൗകര്യമില്ലെങ്കിൽ, താല്പര്യമുള്ള വിദ്യാർഥികൾക്ക് മറ്റൊരു കോളജിലേക്കോ ഗവേഷണ സ്ഥാപനത്തിലേക്കോ മാറാം.
ഓണേഴ്സ് വിത്ത് റിസർച്ചിനുശേഷം നേരിട്ട് പി.എച്ച്.ഡിക്ക് ചേരാം
തിരുവനന്തപുരം: നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പിന്നീട് പി.ജി ചെയ്യാതെ നേരിട്ട് പി.എച്ച്.ഡിക്ക് പ്രവേശനം ലഭിക്കും. വിദ്യാർഥികളുടെ ഗവേഷണ പ്രോജക്ടുകൾ ഒരു പി.എച്ച്.ഡി വൈവക്ക് സമാനമായ രീതിയിൽ എക്സ്റ്റേണൽ എക്‌സാമിനറുടെ കൂടി പങ്കാളിത്തത്തോടെ ഓപൺ ഡിഫൻസ് മാതൃകയിൽ ഇതിലെ പ്രകടനം വിലയിരുത്തിയായിരിക്കും ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

