അംഗീകൃത ബിരുദമില്ലാത്തവർക്ക് ഉദ്യോഗകയറ്റം നൽകാൻ ആരോഗ്യവകുപ്പിൽ തിരക്കിട്ട് നീക്കം
text_fieldsതിരുവനന്തപുരം: അംഗീകൃത എം.എസ്.സി ബിരുദമില്ലാത്തവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ സയൻറിഫിക് അസിസ്റ്റൻറ്മാരായി ഉദ്യോഗകയറ്റം നൽകി നിയമിക്കാൻ തിരക്കിട്ട് നീക്കമെന്ന് ആക്ഷേപം. വിദൂര വിദ്യാഭ്യാസത്തിലൂടെ സയൻസ് പ്രാക്ടിക്കൽ പരീക്ഷകൾ കൂടാതെ നേടിയ ബിരുദങ്ങൾസംസ്ഥാനത്തെ ഒരു സർവ്വകലാശാലകളും അംഗീകരിചിട്ടില്ലാത്ത സാഹചര്യത്തിൽ അത്തരം ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമേ സയന്റിഫിക് അസിസ്റ്റന്റ് പ്രമോഷൻ നൽകാൻ പാടുള്ളൂവെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി.
സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ ഈ നിയമനം നൽകാൻ പാടുള്ളൂവെന്ന് വിശേഷാൽ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ബിരുദമോ ബിരുദാനന്തര ബിരുദമോ കേരളത്തിലെ ഒരു സർവകലാശാലകളും അംഗീകരിക്കാത്തതിനാൽ പി.എസ്.സി ക്കും അത്തരം ബിരുദങ്ങൾ പരിഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ പി.എസ്.സി അംഗത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിപ്പാർട്ട്മെൻറ് പ്രമോഷൻ കമ്മിറ്റി(ഡി.പി.സി) തള്ളിക്കളഞ്ഞവരുടെ ഉദ്യോഗകയറ്റമാണ് സർക്കാർ പുനപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അംഗീകൃത യൂനിവേഴ്സിറ്റി ബിരുദം എന്ന് വ്യവസ്ഥ ചെയ്യാത്തതുകൊണ്ട് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളുടെ ഏത് ബിരുദവും യോഗ്യതയായി കണക്കാക്കാമെന്ന വിചിത്രവാദമാണ് സർക്കാർ പുതുതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സർക്കാരിൻറെ ഉത്തരവിന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ അംഗീകാരം വാങ്ങിക്കൊണ്ട് ഡി.പി.സി വീണ്ടും കൂടുവാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നതെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

