എം.ബി.ബി.എസിന് നാലര വർഷത്തെ ഫീസ്: സ്റ്റേ നീക്കാൻ ഇടപെടാതെ സർക്കാർ
text_fieldsതിരുവനന്തപുരം: സ്വാശ്രയ കോളജുകളിൽ എം.ബി.ബി.എസ് കോഴ്സിന് നാലര വർഷ ഫീസ് ഈടാക്കിയാൽ മതിയെന്ന ഉത്തരവിനെതിരെ ഹൈകോടതി പുറപ്പെടുവിച്ച സ്റ്റേ നീക്കാൻ നടപടി സ്വീകരിക്കാതെ സർക്കാർ.
നാലര വർഷ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് ദേശീയ മെഡിക്കൽ കമീഷൻ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സ്വാശ്രയ മാനേജ്മെന്‍റുകൾ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തത്. സ്റ്റേ നീക്കാൻ ഇതുവരെ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ പ്രവേശന നടപടികൾ ആരംഭിച്ചതോടെ വിദ്യാർഥികൾ ഇത്തവണയും അഞ്ച് വർഷത്തെ ഫീസ് നൽകേണ്ട സാഹചര്യമാണ്.
പ്രഫഷനൽ കോഴ്സ് ഫീസ് നിയന്ത്രണത്തിനുള്ള സമിതി പുനഃസംഘടിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മെഡിക്കൽ ഉൾപ്പെടെയുള്ള കോഴ്സുകളുടെ ഫീസ്നിർണയ നടപടികളിലേക്ക് സമിതി ഉടൻ കടക്കും. ഇതിനുമുമ്പ് സ്റ്റേ നീക്കാൻ നടപടി വേണമെന്നാണ് ആവശ്യം. ഇതിനുപുറമെ നിലവിലുള്ള വിദ്യാർഥികളോട് സ്വാശ്രയ കോളജുകൾ അഞ്ച് വർഷത്തെ ഫീസ് അടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഈ മാസം 31നകം ഫീസ് അടച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്നാണ് മാനേജ്മെന്‍റുകളുടെ മുന്നറിയിപ്പ്.
നാലര വർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരെ സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹരജി നിലനിൽക്കുന്നതിനിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ മാനേജ്മെന്‍റുകൾ വീണ്ടും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

