കോഴിക്കോട് എൻ.ഐ.ടിയിൽ ചരിത്രത്തിലാദ്യമായി 2,134 പേർക്ക് ബിരുദ ദാനം
text_fieldsകോഴിക്കോട് എൻ.ഐ.ടിയുടെ 22ാമത് കോൺവൊക്കേഷനിൽ ബിരുദങ്ങൾ വിതരണം ചെയ്യുന്നു
ചാത്തമംഗലം: കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ 22ാമത് കോൺവൊക്കേഷൻ, കാമ്പസിലെ ഗുരു രബീന്ദ്രനാഥ് ടാഗോർ തിയറ്ററിൽ ആവേശോജ്ജ്വലമായി നടന്നു. എൻ.ഐ.ടിയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ വിദ്യാർഥികൾ ബിരുദം സ്വീകരിച്ച് പുറത്തിറങ്ങിയ സവിശേഷതയോടെയാണ് ഇത്തവണത്തെ കോൺവൊക്കേഷൻ ശ്രദ്ധേയമായത്. വിവിധ കോഴ്സുകളിലായി ആകെ 2,134 വിദ്യാർഥികളാണ് ഇത്തവണ ബിരുദം നേടിയത്.
ഉപരിപഠനം, ഗവേഷണം, ജോലി, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിലേക്ക് കടക്കുന്ന ബി.ടെക്, ബി.ആർക്ക്, എം.പ്ലാൻ, എം.ടെക്, എം.എസ്.സി, എം.ബി.എ, പിഎച്ച്.ഡി വിദ്യാർഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. ബി.ടെക് 1,162 പേർ, ബി. ആർക് 65, എം.ടെക് 575, പിഎച്ച്.ഡി 136, എം.എസ്.സി 102, എം.ബി.എ 76, എം.പ്ലാൻ 18 പേർ എന്നിങ്ങനെയാണ് ബിരുദം വാങ്ങിയത്.
ടെക്സസ് ഇൻസ്ട്രുമെൻറ്സ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ സന്തോഷ് കുമാർ മുഖ്യാതിഥിയായി. യു.എസിലെ ബ്ലൂം കമ്പനീസ് പ്രസിഡന്റും എൻ.ഐ.ടി പൂർവവിദ്യാർഥിയുമായ മാത്യു പി. തരണിയിൽ വിശിഷ്ടാതിഥിയായി.എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. വിവിധ പഠനശാഖകളിൽ ഉയർന്ന മാർക്ക് നേടി ഒന്നാമതെത്തിയ മിടുക്കർക്ക് സ്വർണപതക്കങ്ങൾ സമ്മാനിച്ചു.
കൂടാതെ അക്കാദമിക് മികവ്, ഗവേഷണം, നവീകരണം, നേതൃപാടവം എന്നിവ മുൻനിർത്തി നൽകുന്ന പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

