Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയു.ജി.സി- ​നെറ്റ്...

യു.ജി.സി- ​നെറ്റ് പരീക്ഷാ ക്രമക്കേട്: എൻ.ടി.എയോട് അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രാലയം

text_fields
bookmark_border
net paper leak
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ജൂണിൽ നടന്ന യു.ജി.സി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താനും, ആരോപണവിധേയമായ കാര്യങ്ങളിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് മന്ത്രാലയം നിർദ്ദേശിച്ചു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പരാതികളും ഗൗരവകരമായി കാണുന്നതായും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

യു.ജി.സി-നെറ്റ് സോഷ്യോളജി പരീക്ഷയുമായി ബന്ധപ്പെട്ട 100 പേജുള്ള പി.ഡി.എഫ് ഫയൽ പരീക്ഷക്ക് മുൻപേ പ്രചരിച്ചുവെന്നാണ് പ്രധാന ആരോപണം. പരീക്ഷയിൽ ചോദിച്ച 90ഓളം ചോദ്യങ്ങൾ ഈ പി.ഡി.എഫ് ഫയലിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകളും വിവർത്തനത്തിലെ പിശകുകളും ഉണ്ടായിരുന്നതും ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യപേപ്പർ തയാറാക്കുന്നതിൽ എൻ.ടി.എ വരുത്തിയ വീഴ്ചകൾ സർക്കാർ പരിശോധിച്ചുവരികയാണ്. നീറ്റ്-യുജി പരീക്ഷാ വിവാദത്തിന് പിന്നാലെ വീണ്ടുമൊരു പരീക്ഷാ ക്രമക്കേട് ഉയർന്നത് കേന്ദ്രത്തിന് വലിയ തലവേദനയായിരിക്കുകയാണ്.

സംഭവം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എൻ.ടി.എയുടെ പക്കൽ മാത്രം സുരക്ഷിതമായിരിക്കേണ്ട രഹസ്യരേഖകൾ പരീക്ഷക്ക് മുമ്പേ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ 2.25 ലക്ഷം രൂപക്ക് വിറ്റഴിച്ചുവെന്നും രാഹുൽ ആരോപിച്ചു. കൂടാതെ, വരാനിരിക്കുന്ന സി.എസ്.ഐ.ആർ-നെറ്റ്, എച്ച്.ടി.ഇ.ടി, എ.ഡി.എ തുടങ്ങിയ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ നൽകാൻ ഇതേ ശൃംഖല വാഗ്ദാനം ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.

തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം വീഴ്ചകൾ രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ വിശ്വാസ്യതയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ അടിയന്തരവും കർശനവുമായ നടപടികൾ വേണമെന്ന ആവശ്യം വിദ്യാർഥി സംഘടനകളും ഉദ്യോഗാർഥികളും ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

ഇതിനിടെ നീറ്റ് വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്തർ മന്തറിൽ വെച്ച് നടക്കുന്ന സി.ജെ.പിയുടെ സമരത്തിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാരമിരിക്കുന്നുണ്ട്. ഇരുവരിടെയും നേതൃത്വത്തിൽ പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Probe Orderedpaper leakNTAeducation ministryRahul GandhiUGC NET ExamNEET paper leak
News Summary - Education Ministry orders probe After UGC NET 2026 paper leaked
Next Story