കാലിക്കറ്റിൽ ബിരുദ അപേക്ഷകൾ കുത്തനെ കുറഞ്ഞു
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകൾ കഴിഞ്ഞ വർഷത്തേക്കാൾ കുത്തനെ കുറഞ്ഞു. 1,07,270 അപേക്ഷകളാണുള്ളത്. കഴിഞ്ഞ വർഷം 1.36 ലക്ഷം പേർ അപേക്ഷിച്ചിരുന്നു. ഇത്തവണ നാലായിരത്തിലേറെ പേർ വിവിധ അപേക്ഷ നടപടികൾ പൂർത്തിയാക്കാനുണ്ട്. ഇതിൽ 3000ത്തോളം പേർ അപേക്ഷ നടപടികൾ പൂർത്തിയാക്കിയാൽ എണ്ണം 1,10,000 കവിയുമെന്നാണ് പ്രതീക്ഷ. എന്നാലും കഴിഞ്ഞ വർഷത്തെ അപേക്ഷകരുടെ എണ്ണത്തിന് അടുത്തെത്തില്ല.
മാനേജ്മെന്റ് ക്വോട്ട ആവശ്യമുള്ളവർ തുടക്കം മുതലേ അപേക്ഷിക്കുന്ന പതിവുണ്ടായിരുന്നെന്നും ഈ വർഷം ഇത്തരം പ്രവണതയില്ലെന്നുമാണ് പ്രവേശന വിഭാഗത്തിന്റെ വിശദീകരണം. മാനേജ്മെന്റ് ക്വോട്ടയിലുള്ളവർക്ക് ഇനിയും അവസരമുണ്ട്. ഇവർ മാറിനിൽക്കുന്നതിനാലാണ് അപേക്ഷകരുടെ എണ്ണം കുറഞ്ഞതെന്നാണ് അധികൃതരുടെ പക്ഷം.
എന്നാൽ, കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം അപേക്ഷകർ കുറഞ്ഞത് അസാധാരണമാണ്. ഓരോ വർഷവും എണ്ണം കൂടുന്നതാണ് കാലിക്കറ്റിലെ പതിവ്. കാലിക്കറ്റിന്റെ പരിധിയിലുള്ള ജില്ലകളിൽനിന്ന് 1.70 ലക്ഷം കുട്ടികൾ കേരള പ്ലസ് ടു ജയിച്ചിരുന്നു. സി.ബി.എസ്.ഇ പരീക്ഷ ജയിച്ചവർ വേറെയും. ഇവരിൽ പലരും അപേക്ഷിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ആകെ 1.10 ലക്ഷം ബിരുദ സീറ്റുകളായിരുന്നു കാലിക്കറ്റിലുണ്ടായിരുന്നത്. ഇതിൽ 75,000ത്തോളം സീറ്റുകളിൽ മാത്രമാണ് വിദ്യാർഥികളെത്തിയത്.
സ്വാശ്രയ കോളജുകളിൽ 30,000ത്തോളം സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. വൻതുക ഫീസും പഠനത്തിലെ നിലവാരക്കുറവുമാണ് സ്വാശ്രയ കോളജുകളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് താൽപര്യമില്ലാതാക്കുന്നത്. പരീക്ഷഫലം വൈകുന്നതും സമയബന്ധിതമായി പരീക്ഷ നടത്താത്തതുമടക്കമുള്ള വിദ്യാർഥി വിരുദ്ധ നിലപാടുകളാണ് കാലിക്കറ്റിനോട് താൽപര്യം കുറയാൻ കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്. ഈ വർഷവും സ്വാശ്രയ കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കാനാണ് സാധ്യത.
ബിരുദ അപേക്ഷകൾ ഏറ്റവും കൂടുതൽ മലപ്പുറത്തുനിന്നാണ്, 35,700. കോഴിക്കോട് 24,700, തൃശൂർ 18,000, പാലക്കാട് 18,920, വയനാട് 4,150 എന്നിങ്ങനെയാണ് സർവകലാശാല പരിധിയിലെ ജില്ലകളിൽനിന്നുള്ള അപേക്ഷകൾ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അപേക്ഷകളുണ്ട്. കാസർകോട് 400, കണ്ണൂർ 2250, എറണാകുളം 830, തിരുവനന്തപുരം 250 എന്നീ അപേക്ഷകളും കിട്ടി. കേരള പ്ലസ് ടു വിജയിച്ച 96,600 പേരാണുള്ളത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിജയിച്ച 3,600 പേരുണ്ട്. വി.എച്ച്.എസ്.ഇയുടെ 1,550ഉം ഓപൺ സ്കൂളിൽ പഠിച്ച 730 അപേക്ഷകളും ലഭിച്ചു. ബിരുദാനന്തര ബിരുദത്തിന്റെ അപേക്ഷകൾ 9,000 പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.