കാലിക്കറ്റിലെ രണ്ടും മൂന്നും സെമസ്റ്റർ ബിരുദ ഫലം വൈകുന്നു; ഇൻസ്പെയർ ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടേക്കും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്കു കീഴിലെ കോളജുകളിൽ പഠിക്കുന്ന ബിരുദ വിദ്യാർഥികളുടെ സെമസ്റ്റർ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾക്ക് പഠന സ്കോളർഷിപ്പുകൾ നഷ്ടമാവുന്നു. പരീക്ഷ ഫലം അനന്തമായി നീളുന്നത് മൂലം പഠനത്തിൽ സമർഥരായ ശാസ്ത്ര വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇൻസ്പെയർ സ്കോളർഷിപ്പുൾപ്പെടെ ഇത്തവണ ലഭിക്കാനിടയില്ലെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
2023 ജൂണിനു മുമ്പായി രണ്ട്, മൂന്ന് ബിരുദ സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിച്ചാൽ മാത്രമേ മാർക്ക് വിവരങ്ങൾ ഓൺലൈൻ വഴി അപ്ലോഡ് ചെയ്ത് സ്കോളർഷിപ്പിനായി അപേക്ഷ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ കാലിക്കറ്റ് സർവകലാശാലക്കു കീഴിലെ കോളജുകളിൽ മൂല്യനിർണയം പോലും തുടങ്ങിയിട്ടില്ല എന്നാണ് അധികൃതർ നൽകുന്ന വിവരം. നാലാം സെമസ്റ്റർ ബിരുദ പരീക്ഷ മേയ് ആദ്യവാരം നടക്കാനിരിക്കുകയാണ്.
അതേസമയം, ദേവഗിരി സെന്റ് ജോസഫ് കോളജും ഫാറൂഖ് കോളജും അടക്കമുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് തുക ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞു. പ്രതിവർഷം 80,000ത്തോളം രൂപയാണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുക.
ഫലത്തിൽ വിവിധ കോളജുകളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ ശാസ്ത്ര പഠന വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ മികച്ച സ്കോളർഷിപ്പ് നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്. സർവകലാശാലയുടെ അനാസ്ഥക്കെതിരെ വിദ്യാർഥി സംഘടനകളൊന്നും ഇതുവരെ രംഗത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

