'എം.ബി.ബി.എസ് പ്രവേശനത്തിന് മുതിർന്ന പൗരന്മാർക്ക് സംവരണം വേണം'; 71കാരനായ നീറ്റ് ഉദ്യോഗാർഥി കോടതിയിലേക്ക്
text_fieldsലഖ്നൗ എം.ബി.ബി.എസ് പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 71കാരനായ നീറ്റ് യുജി ഉദ്യോഗാർഥി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചു. അശോക് ബഹാർ എന്നയാളാണ് എം.ബി.ബി.എസ് പ്രവേശനത്തിൽ യോഗ്യരായ മുതിർന്ന പൗരന്മാർക്ക് 1 ശതമാനം സംവരണം ആവശ്യപ്പെട്ട് റിട്ട് ഹരജി ഫയൽ ചെയ്തത്. ജൂലൈ 21ന് കേസ് കോടതി പരിഗണിക്കും.
മെഡിക്കൽ പ്രവേശന പരീക്ഷകളിൽ മറ്റ് പല വിഭാഗങ്ങൾക്കും ആനുകൂല്യങ്ങളും സംവരണവും നൽകുമ്പോൾ എന്തുകൊണ്ട് മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകുന്നില്ലെന്ന് ബഹാർ തന്‍റെ ഹരജിയിൽ ചോദിക്കുന്നു. നീറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധി നീക്കം ചെയ്ത സുപ്രീം കോടതിയുടെ മുൻ തീരുമാനത്തെ അശോക് ബാഹാറിന്‍റെ അഭിഭാഷകൻ പങ്കജ് ധീർ സിംഗ് റാണ ചൂണ്ടിക്കാട്ടി. മുതിർന്ന പൗരന്മാർക്ക് നിയമപരമായി പരീക്ഷ എഴുതാൻ കഴിയുമെങ്കിൽ, അവരുടെ പ്രവേശന സാധ്യതകളെ പിന്തുണയ്ക്കുന്നതിനായി ഒരു നയപരമായ ചട്ടക്കൂട് ഉണ്ടായിരിക്കണമെന്നും ഹരജിയിൽ വാദിക്കുന്നു.
പാതിവഴിയിൽ മുടങ്ങിയ സ്വപ്നം
അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഡോക്ടറാകാനുള്ള ബഹാറിന്‍റെ സ്വപ്നം. 1974ലാണ് അദ്ദേഹം ആദ്യമായി മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതിയത്, എന്നാൽ വിജയിക്കാനായില്ല. 2023ൽ വീണ്ടും ശ്രമിച്ചെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ വൈകി എത്തിയതിനാൽ പരീക്ഷ എഴുതാൻ സാധിച്ചില്ല. എന്നാൽ പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. ഈ വർഷം മെയ് മാസത്തിൽ അദ്ദേഹം നീറ്റ് യു.ജി 2026 പരീക്ഷ എഴുതി.
തന്‍റെ അമ്മ സാവിത്രി ദേവിയുടെ ആഗ്രഹമായിരുന്നു ബഹാറിനെ ഒരു ഡോക്ടറാക്കുക എന്നത്. 1990ൽ അമ്മ മരിച്ചെങ്കിലും ആ സ്വപ്നം അദ്ദേഹം ഉപേക്ഷിച്ചില്ല. പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യ ഡോ. മഞ്ജു ബഹാർ ഈ ലക്ഷ്യത്തിലേക്ക് വീണ്ടും പ്രേരിപ്പിക്കുകയായിരുന്നു. ഇരുപതോളം ഡോക്ടർമാർ ഉള്ള കുടുംബമാണ് അശോക് ബാഹാറിന്‍റേത്. ലഖ്‌നോ സർവകലാശാലയിൽ നിന്ന് സുവോളജി, ബോട്ടണി, കെമിസ്ട്രി എന്നിവയിൽ ബി.എസ്.സി ബിരുദവും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും, നിയമ ബിരുദവും, എം.ബി.എയും നേടിയ വ്യക്തിയാണ് അദ്ദേഹം.
വിരമിക്കുന്നതിന് മുൻപ് ഇന്ത്യൻ ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ മാർക്കറ്റിങ് ഹെഡ് ആയും വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹൈക്കോടതി അഭിഭാഷകനാണ് അദ്ദേഹം. വിദ്യാഭ്യാസത്തിന് പ്രായപരിധിയില്ലെന്നും, ജീവിതത്തിന്‍റെ വൈകിയ ഘട്ടത്തിൽ അപൂർണമായ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി സർക്കാർ പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരണമെന്നുമാണ് അദ്ദേഹത്തിന്‍റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

