ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി 5718കോടി രൂപയുടെ സ്റ്റാർസ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിക്കായി 3700കോടി രൂപ ലോകബാങ്ക് സഹായം നൽകും.
പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാകും പദ്ധതിയിൽ മുൻഗണന. സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം അധ്യാപനത്തിലും പദ്ധതി കേന്ദ്രീകരിക്കും. സ്കൂൾ വിദ്യാഭ്യാസത്തിൽ നേരിട്ട് ഇടപെടൽ സാധ്യമാക്കുന്നതിനും പദ്ധതികളുടെ വികസനം, നടപ്പിലാക്കൽ, വിലയിരുത്തൽ, മെച്ചപ്പെടുത്തൽ, സംസ്ഥാനങ്ങളെ പിന്തുണക്കൽ എന്നിവയും സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഗുണനിലവാരത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് ലക്ഷ്യം. കേരളം, ഹിമാചൽപ്രദേശ്, രാജസ്താൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ എന്നിവങ്ങളിലാകും പദ്ധതി നടപ്പിലാക്കുക. ഭാവിയിൽ ഗുജറാത്ത്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.