തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം ശനിയാഴ്ച പൂർത്തിയായപ്പോൾ 50.95 ശതമാനം പേർ സ്ഥിരപ്രവേശനം നേടി. 39.12 ശതമാനം പേർ താൽക്കാലിക പ്രവേശനമാണ് നേടിയത്.
8.30 ശതമാനം പേർ പ്രവേശനത്തിനെത്തിയില്ല. മൊത്തം അലോട്ട്മെൻറ് നടന്ന 2,22,455 സീറ്റുകളിൽ 1,13,337 പേരാണ് സ്ഥിരപ്രവേശനം നേടിയത്. 87,030 പേർ രണ്ടാം അലോട്ട്മെൻറിൽ ഉയർന്ന ഒാപ്ഷനുകൾ പ്രതീക്ഷിച്ച് താൽക്കാലിക പ്രവേശനമാണ് നേടിയത്. 18,473 പേരാണ് അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നത്.
അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെൻറ് നേടിയ 1293 പേർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. സ്പോർട്സ് ക്വോട്ടയിൽ 46.47 ശതമാനം പേർ സ്ഥിരപ്രവേശനം നേടിയപ്പോൾ 30.07 ശതമാനം പേർ താൽക്കാലിക പ്രവേശനമാണ് നേടിയത്. 20.73 ശതമാനം പേർ പ്രവേശനം നേടിയില്ല.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ സ്ഥിരപ്രവേശനവും താൽക്കാലിക പ്രവേശനവും നേടിയത് മലപ്പുറം ജില്ലയിലാണ്. ഇവിടെ മൊത്തം അലോട്ട്മെൻറ് നടന്ന 30919 പേരിൽ 15540 പേർ സ്ഥിരവും 12878 പേർ താൽക്കാലിക പ്രവേശനവും നേടി. ഒന്നാം അലോട്ട്മെൻറിന് ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് രണ്ടാം അലോട്ട്മെൻറ് സെപ്റ്റംബർ 28ന് പ്രസിദ്ധീകരിക്കും.
ആദ്യ അലോട്ട്മെൻറിൽ താൽക്കാലിക പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെൻറിന് ശേഷം പ്രവേശനം സ്ഥിരപ്പെടുത്തണം.