220 അധ്യയന ദിനം: സർക്കാർ പിന്നോട്ട്, മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം
text_fieldsതിരുവനന്തപുരം: മന്ത്രി വിളിച്ച അധ്യാപക സംഘടന യോഗത്തിൽ കൂട്ടപ്രതിഷേധം ഉയർന്നതോടെ സ്കൂളുകൾക്ക് 220 അധ്യയന ദിനം നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്നോട്ട്. ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ച യോഗത്തിലാണ് സർക്കാർ നീക്കത്തെ സംഘടനകൾ ഒന്നടങ്കം എതിർത്തത്. ഇതോടെ ആറാം പ്രവൃത്തി ദിനമായി വരുന്ന ശനിയാഴ്ചകൾ ഒഴിവാക്കി അധ്യയന ദിവസം ക്രമീകരിക്കാൻ ധാരണയായി. ഇതുപ്രകാരം 204 വരെ അധ്യയന ദിനങ്ങൾ വരുന്ന രൂപത്തിൽ വിദ്യാഭ്യാസ കലണ്ടർ തയാറാക്കാനും യോഗത്തിൽ ധാരണയായി.
28 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി 220 അധ്യയന ദിനം നടപ്പാക്കാൻ കഴിഞ്ഞ ക്യു.ഐ.പി യോഗത്തിലാണ് നിർദേശം വന്നത്. അന്ന് തന്നെ കെ.എസ്.ടി.എ ഒഴികെ അധ്യാപക സംഘടനകൾ നിർദേശത്തെ എതിർത്തിരുന്നു. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച മന്ത്രി വിളിച്ച യോഗത്തിൽ സി.പി.എം അനുകൂല കെ.എസ്.ടി.എ ഉൾപ്പെടെ എതിരഭിപ്രായം ഉന്നയിച്ചു. ആറു പ്രവൃത്തിദിനങ്ങൾ വരുന്ന ആഴ്ചകളിലെ ശനിയാഴ്ചകൾ ഒഴിവാക്കി കലണ്ടർ തയാറാക്കാമെന്ന നിർദേശം കൂടുതൽ സംഘടനകൾ മുന്നോട്ടുവെച്ചതോടെയാണ് പരിശോധിച്ച് വിദ്യാഭ്യാസ കലണ്ടർ തയാറാക്കാമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചത്.
28 ശനിയാഴ്ചകൾ അധ്യയന ദിനമാക്കുന്നത് വിദ്യാർഥികളെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് അധ്യാപക സംഘടനകൾ അഭിപ്രായപ്പെട്ടു. ഹയർസെക്കൻഡറി വിദ്യാർഥികളുടെ എൻട്രൻസ് പരിശീലനം ഉൾപ്പെടെ തടസ്സപ്പെടുമെന്നും ഇതു ദേശീയ മത്സര പരീക്ഷകളിൽ ഉൾപ്പെടെ വിദ്യാർഥികളുടെ പ്രകടനം മോശമാകാൻ കാരണമാകുമെന്നും സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ആറാം പ്രവൃത്തി ദിവസമായി വരുന്ന ശനിയാഴ്ചകൾ ഒഴിവാക്കിയാൽ ക്യു.ഐ.പി യോഗത്തിൽ അധ്യയന ദിനമാക്കാൻ നിർദേശിച്ച ശനിയാഴ്ചകളിൽ ജൂൺ 17, 24, ജൂലൈ 15, സെപ്റ്റംബർ 16, ഒക്ടോബർ 21, നവംബർ നാല്, 25, ഡിസംബർ രണ്ട്, 16, ജനുവരി 20, ഫെബ്രുവരി മൂന്ന്, 17, 24, മാർച്ച് രണ്ട്, 16, 23 എന്നീ ദിവസങ്ങൾ ഒഴിവാക്കേണ്ടി വരും. ജൂൺ മൂന്ന്, ജൂലൈ ഒന്ന്, 22, 29, ആഗസ്റ്റ് അഞ്ച്, 19, സെപ്റ്റംബർ 23, 30, ഒക്ടോബർ ഏഴ്, 28, ജനുവരി ആറ്, 27 എന്നീ ശനിയാഴ്ചകൾ അധ്യയന ദിനങ്ങളാകാനാണ് സാധ്യത. ഇതിൽ ജൂൺ മൂന്ന് സ്കൂൾ തുറന്ന് മൂന്നാം ദിനം ആയതിനാൽ പ്രവൃത്തിദിനമാക്കാനുള്ള സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.