കാലിക്കറ്റിന് കീഴിലെ കോളജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധന
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 2023-24 അധ്യയനവര്‍ഷത്തില്‍ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാൻ സിന്‍ഡിക്കേറ്റ് തീരുമാനം. ബി.എ, ബി.കോം പ്രോഗ്രാമുകള്‍ക്ക് 70 സീറ്റ് വരെയും ബി.എസ് സി, ബി.സി.എ പ്രോഗ്രാമുകള്‍ക്ക് 55 വിദ്യാർഥികള്‍ക്കും ഇതുപ്രകാരം പ്രവേശനം നല്‍കാനാകും.
സോണ്‍, ഇന്റര്‍ സോണ്‍ കലോത്സവങ്ങള്‍ മേയ് ആദ്യം രണ്ട് ഘട്ടങ്ങളിലായി നടത്തും. സര്‍വകലാശാല നല്കുന്ന എല്ലാ സേവനങ്ങള്‍ക്കുമുള്ള നിലവിലെ ഫീസുകള്‍, ചാര്‍ജുകള്‍ എന്നിവയില്‍ 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ചുശതമാനം വര്‍ധന നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.
2022-23 വര്‍ഷത്തെ സ്റ്റേറ്റ് പ്ലാന്‍ ഗ്രാന്ഡിൽനിന്ന് ചെലവഴിക്കേണ്ട ബില്ലുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക തികയാതെ വന്നതിനാല്‍ സര്‍വകലാശാലയുടെ തനത് ഫണ്ടില്‍നിന്ന് നല്‍കും. 10,89,49,305 രൂപയാണ് തനത് ഫണ്ടില്‍നിന്ന് നല്‍കുക. സര്‍വകലാശാലയിലെ ഉപയോഗ ശൂന്യമായ കടലാസുകള്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡിന് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അംഗീകരിച്ചു. പ്രഫ. പി. വേണുഗോപാലിനെ സ്കൂള്‍ ഓഫ് കെമിക്കല്‍ ആൻഡ് ഫിസിക്കല്‍ സയന്‍സില്‍ എമിരറ്റസ് പ്രഫസറായി നിയമിച്ചു.
ലൈഫ് സയന്‍സ് അധ്യാപകനായിരുന്ന ഡോ. രാധാകൃഷ്ണപിള്ളയില്നിന്ന് 89,70,000 രൂപ തിരിച്ചുപിടിക്കും. അദ്ദേഹം വിദേശ പൗരത്വം സ്വീകരിച്ച ശേഷവും സര്‍വകലാശാല ക്വാര്‍ട്ടേഴ്സും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ചെന്നത് ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കേറ്റ് തീരുമാനം.
രാധാകൃഷ്ണപിള്ളയെ സര്‍വകലാശാല സര്‍വീസില്‍നിന്ന് നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. പുറത്താക്കിയത് സംബന്ധിച്ച അപ്പീല്‍ ഗവര്‍ണറുടെ മുമ്പാകെ പരിഗണനയിലാണെന്നതിനാല്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

