‘ജോലി 20 മിനിറ്റ്, കൂലി 9500 രൂപ’; വിഡിയോ പങ്കുവെച്ച് ഇന്ത്യൻ യുവതി, ചർച്ചയായി യു.എസിലെ മെക്കാനിക്കിന്റെ പ്രതിഫലം
text_fieldsവാഷിങ്ടൺ: യു.എസിൽ താമസമാക്കിയ ഇന്ത്യൻ യുവതി ഗ്യാരേജ് ഡോർ മെക്കാനിക്കിന് നൽകിയ കൂലിയെചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവം. 20 മിനിറ്റ് നീണ്ട അറ്റക്കുറ്റപണിക്കായി 100 ഡോളർ അതായത് 9500 ഇന്ത്യൻ രൂപയാണ് യുവതി മെക്കാനിക്കിന് നൽകിയത്. ഇതേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോയും പങ്കുവെച്ചു. ഇതോടെ യു.എസിൽ സ്കിൽഡ് വർക്കേസിന് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചായി നെറ്റിസൺസിന്റെ ചർച്ച.
യു.എസിൽ താമസമാക്കിയ അമൃത സിങ്ങാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. മെക്കാനിക്കുകൾ, ഇലക്ട്രീഷൻമാർ, പ്ലംബർമാർ തുടങ്ങിയവർക്ക് യു.എസിൽ ലഭിക്കുന്ന തൊഴിൽ സാധ്യതയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും വിഡിയോയിൽ അവർ പങ്കുവെച്ചു. ‘ഡോക്ടർമാരും എൻജിനീയർമാരും മാത്രമല്ല, ഇവിടെ മെക്കാനിക്കുകളും നല്ല വരുമാനം നേടുന്നു. ഇന്ന് ഗ്യാരേജ് ഡോറിന് ചെറിയ പ്രശ്നം ശ്രദ്ധയിൽപ്പെട്ടു. ഉടൻ മെക്കാനിക്കിനെ വിളിച്ചു. 20 മിനിറ്റ് ജോലിക്ക് 100 ഡോളറാണ് അദ്ദേഹം ഈടാക്കിയത്. ചെറിയ ജോലിയായതിനാൽ ചെറിയ നിരക്കാണ് അദ്ദേഹം ഈടാക്കിയത്. വലിയ ജോലിയായിരുന്നെങ്കിൽ ജോലിക്കെത്താൻ മാത്രമായി 100 ഡോളർ ഈടാക്കുമായിരുന്നു. അമേരിക്കയിൽ ഗ്യാരേജ് ഡോർ ടെക്നീഷ്യൻമാർക്കും പ്ലംബർമാർക്കും ഇലക്ട്രീഷൻമാർക്കും വർഷം 50,000 ഡോളർ മുതൽ 1,00,000 ഡോളർ വരെ വരുമാനം നേടാനാകും. അവർക്കെല്ലാം വലിയ കാറുണ്ട്. കൃത്യമായി അവർ നികുതിയും അടക്കുന്നു, സുഖകരമായ ഒരു ജീവിതവും നയിക്കുന്നു. നിങ്ങൾക്ക് ബിരുദം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു വൈദഗ്ധ്യം ഉണ്ടെങ്കിൽ നല്ല ജീവിതം നയിക്കാനാകും’ -യുവതി വിഡിയോയിൽ പറയുന്നു.
വീഡിയോ ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. പലരും യു.എസിലെ തൊഴിൽ സംസ്കാരത്തെയും അന്തസ്സിനെയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തൊഴിൽ സംസ്കാരവുമായി താരതമ്യം ചെയ്തു. എ.ഐ വിവിധ മേഖലകൾ കൈയടക്കുമ്പോൾ ടെക്നിക്കൽ, സ്കിൽഡ് ജോലികൾക്കാണ് കൂടുതൽ ഡിമാൻഡ് ഉണ്ടാകുകയെന്നും പലരും അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ത്യയിൽ ഇത്തരം തൊഴിലുകൾക്ക് സ്വീകാര്യത കുറവാണെന്നും രാജ്യത്തെ തൊഴിലുകളോടുള്ള മുൻധാരണകൾ തിരുത്തേണ്ടതുണ്ടെന്നും പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
യു.എസിൽ പ്രത്യേക പരിശീലനവും പ്രായോഗിക പരിചയവും ആവശ്യമായ മെക്കാനിക്, പ്ലംബർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തൊഴിൽ മേഖലകളിൽ പലപ്പോഴും സർവകലാശാല ബിരുദധാരികളുടെ ശമ്പളത്തിന് സമാനമായതോ അതിലധികമോ വരുമാനം നേടാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

