എ.ഐ വില്ലനായി; 10 മാസത്തിനിടെ ആമസോണും മെറ്റയും പിരിച്ചുവിട്ടത് 40,000 ജീവനക്കാരെ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻ നിക്ഷേപം തുടരുന്നതിനിടെ ടെക് ഭീമൻമാരായ ആമസോണും മെറ്റയും കഴിഞ്ഞ പത്ത് മാസത്തിനിടെ ഏകദേശം 40,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ആമസോൺ ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച കൂട്ടപിരിച്ചുവിടൽ ഏകദേശം 16,000 ജീവനക്കാരെയാണ് ബാധിച്ചത്.
കമ്പനിയിലെ ഭരണതലങ്ങൾ കുറക്കുക, തീരുമാനമെടുക്കൽ വേഗത്തിലാക്കുക, എ.ഐ പദ്ധതികളിലേക്ക് കൂടുതൽ വിഭവങ്ങൾ മാറ്റിവെക്കുക എന്നിവയാണ് കൂട്ടപ്പിരിച്ചുവിടലിന്റെ പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറിലും 14,000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
മെറ്റയും ഈ വർഷം വ്യാപകമായി ജീവനക്കാരെ കുറച്ചിരുന്നു. ഏകദേശം 8,000 മുതൽ 10,000 വരെ ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയത്. അതേസമയം എ.ഐ ഗവേഷണം, ഡാറ്റാ സെന്ററുകൾ, പുതിയ സാങ്കേതിക വികസനം എന്നിവക്കായി ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം മെറ്റ വർധിപ്പിക്കുകയും ചെയ്തു.
ടെക് കമ്പനികൾ ചെലവ് ചുരുക്കാനല്ല മറിച്ച് ജീവനക്കാരുടെ ഘടന മാറ്റാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് വിദഗ്ധരുടെ അഭിപ്രായം. ആവർത്തന സ്വഭാവമുള്ള ജോലികൾ എ.ഐയെ ഏൽപ്പിക്കുമ്പോൾ, മെഷീൻ ലേണിങ്, ചിപ്പ് ഡിസൈൻ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ പുതിയ നിയമനങ്ങളും നടക്കുന്നുണ്ട്. അതിനാൽ തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുന്നില്ലെന്നും ജോലിയുടെ സ്വഭാവങ്ങളിൽ വലിയ മാറ്റമാണ് സംഭവിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മെറ്റയും ആമസോണും മാത്രമല്ല, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, മറ്റ് പ്രമുഖ ടെക് സ്ഥാപനങ്ങളും ജീവനക്കാരെ വൻതോതിൽ കുറച്ചിരുന്നു. 2026ന്റെ ആദ്യ പകുതിയിൽ മാത്രം അമേരിക്കൻ ടെക് മേഖലയിലാകെ 1.4 ലക്ഷത്തിലധികം തൊഴിലുകൾ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ആമസോൺ, ഒറാക്കിൾ, മെറ്റ, മൈക്രോസോഫ്റ്റ് എന്നീ നാല് കമ്പനികളുടെ വിഹിതം മാത്രം ഏകദേശം 50,000 ജോലികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

