വീൽചെയറിലിരുന്ന് ഷെയ്‌ഹ കൈയെത്തിപ്പിടിച്ചു, ജെ.ആർ.എഫ്; ഇത് പരിമിതികളെ അതിജയിച്ച നിശ്ചയദാർഢ്യത്തിന്റെ കരുത്ത്
text_fieldsകോഴിക്കോട്: പരിമിതികളിലും തടസ്സങ്ങളിലും പിന്തിരിയാതെ ഷെയ്‌ഹ പൊരുതിയപ്പോൾ കൈപ്പിടിയിലൊതുങ്ങിയത് തന്റെ സ്വപ്‌നമായ ജെ.ആർ.എഫ്. സ്വപ്ന സാക്ഷാത്കാരത്തിനായി വീൽചെയറിലിരുന്ന് ഷെയ്ഹ ഷർമദ് ഖാൻ യു.ജി.സി നെറ്റ് പരീക്ഷ എഴുതിയത് നാലു തവണ.
കോഴിക്കോട് ഗുരുവായുരപ്പൻ കോളജിൽ മലയാളം ബി.എ, എം.എ പഠനം പൂർത്തിയാക്കിയ ഷെയ്ഹ പഠനത്തിൽ മിടുക്കിയായിരുന്നു. പക്ഷേ ഷെയ്‌ഹയുടെ ആദ്യ യു.ജി.സി നെറ്റ് ശ്രമം പരാജയപ്പെട്ടു. പിന്നീട് രണ്ടുതവണ കൂടി നെറ്റ് എഴുതിയെങ്കിലും ജെ.ആർ.എഫ് കിട്ടിയിരുന്നില്ല. എന്നാൽ പരിമിതികളെ നിറവുകളായി കാണുന്ന ഷെയ്ഹ ജെ.ആർ.എഫ് കിട്ടാതെ പിന്തിരിയാൻ തയ്യാറായിരുന്നില്ല. നാലാം തവണയും നെറ്റ് എഴുതി. ഒടുവിൽ ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ ജെ.ആർ.എഫ് ഷെയ്ഹ സ്വന്തമാക്കി.
ഐ.എൻ.എൽ കോഴിക്കോട് ജില്ലാ ഭാരവാഹിയാണ് ഷെയ്ഹയുടെ പിതാവ് ഷർമദ് ഖാൻ. ഷെയ്ഹ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, പിതാവിനെ കാണാൻ വീട്ടിലെത്തിയ ഐ.എൻ.എൽ നേതാവ് പ്രൊഫ. എ.പി. അബ്ദുൽ വഹാബിൽ നിന്നാണ് പ്രൊഫസറാകണം എന്ന ആഗ്രഹം മനസ്സിൽ നാമ്പെടുത്തത്. തന്‍റെ നേതാവ് പ്രൊഫസറാണെന്നും നീയും ഒരു പ്രൊഫസറായിക്കോളൂ എന്നും അന്ന് ഷർമദ് ഖാൻ മകളോട് പറഞ്ഞു. അപ്പോൾ മനസ്സിൽ കയറിക്കൂടിയതാണ് ഷെയ്ഹയുടെ പ്രൊഫസർ മോഹം. പിതാവും മറ്റ് കുടുംബാംഗങ്ങളും അധ്യാപകരും പിന്നീട് ജീവിതത്തിലേക്ക് കടന്നുവന്ന ഭർത്താവും പിന്തുണയുമായി എത്തിയപ്പോൾ ഷെയ്ഹ പരിമിതികളെ അതിജയിച്ച് മുന്നേറി. ഇനി ഫെല്ലോഷിപ്പ് നേടുകയാണ് ലക്ഷ്യം.
ജന്മനാ ലോക്കോമോട്ടോർ ഡിസെബിലിറ്റി ബാധിച്ച ഷെയ്ഹയ്ക്ക് വീൽചെയറിന്റെ സഹായത്തോടുകൂടി മാത്രമേ സഞ്ചരിക്കാനാവൂ. പന്തീരാങ്കാവ് സ്വദേശിയും കോഴിക്കോട് മിഠായിത്തെരുവിൽ കർട്ടൻ വ്യാപാരിയുമായ ആഷിഖ് ആണ് ഷെയ്‌ഹയുടെ ഭർത്താവ്. ഷെയ്ഹയുടെയും ആഷിഖിന്റെയും വിവാഹത്തിലുമുണ്ട് പ്രത്യേകത. നടക്കാൻ കഴിയാത്ത ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ തണലാകണം എന്ന ഉദ്ദേശത്തോടെ പരിമിതികളില്ലാത്ത സ്നേഹവുമായി ഷെയ്ഹയെ തേടിയെത്തിയതാണ് ആഷിഖ്. വിവാഹശേഷം ഷെയ്ഹയെ പഠിക്കാൻ വിട്ട ആഷിഖ് ലക്ഷദ്വീപ് അടക്കം രാജ്യത്തെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും അവളെ കൊണ്ടുപോയി. സ്വപ്നത്തിൽപോലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത ലോകമെല്ലാം ആഷിഖിന്റെ കൈപിടിച്ച് ഷെയ്ഹ ചുറ്റിക്കണ്ടു. തന്റെ ജീവനായവളുടെ ആഗ്രഹം സഫലമാകുമ്പോൾ ആഷിഖിന്റെ മനസും നിറയുന്നു. ഭിന്നശേഷിക്കാർക്കായുള്ള ക്യാമ്പുകളിൽ സ്ഥിരം മോട്ടിവേഷൻ സ്പീക്കർ കൂടിയാണ് ഷെയ്ഹ.
നാഷനൽ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒടുമ്പ്ര മാനക്കഞ്ചേരി ഷർമദ് ഖാന്റെയും തസ്ലിമിന്റെയും മൂന്നുമക്കളിൽ മൂത്തയാളാണ് ഷെയ്ഹ. ഷമ്മ, അലി സൽമാൻ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

