പ്രായം ഒരു തടസമല്ല; ഐ.ഐ.ടി മദ്രാസിൽ ഒരേ വേദിയിൽ ബിരുദം സ്വീകരിച്ച് അമ്മയും മകനും
text_fieldsചെന്നൈ: ഐ.ഐ.ടി മദ്രാസിന്‍റെ ബിരുദദാന ചടങ്ങിൽ ഒരേ വേദിയിൽ ബിരുദം സ്വീകരിച്ച് അമ്മയും മകനും ശ്രദ്ധേയരായി. 45 വയസുകാരിയായ ജിഗീഷ ടൈലറും 21 വയസുകാരനായ മകൻ ആദിത്യ കപാഡിയയുമാണ് ഐ.ഐ.ടി മദ്രാസിന്‍റെ ഓൺലൈൻ ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയത്. ഇരുവരും വ്യത്യസ്ത കാലയളവുകളിലാണ് കോഴ്സിൽ ചേർന്നതെങ്കിലും, സഹപാഠികളുടെ ഇടപെടലിലൂടെ ഇരുവരെയും ഒരേസമയം വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ജിഗീഷ ഡിപ്ലോമയും ആദിത്യ ബി.എസ് ഡിഗ്രിയുമാണ് സ്വീകരിച്ചത്.
ഗുജറാത്തിലെ ഒരു എഞ്ചിനീയറിങ് കോളജിൽ 16 വർഷം അധ്യാപികയായിരുന്ന ജിഗീഷ കുടുംബ കാരണങ്ങളാൽ 2019ൽ ജോലി ഉപേക്ഷിച്ചിരുന്നു. മകൻ ആദിത്യയുടെ നിരന്തരമായ പ്രോത്സാഹനത്തെത്തുടർന്നാണ് അവർ മൂന്ന് വർഷത്തിന് ശേഷം വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞത്. 2021ൽ കോവിഡ് കാലത്താണ് ആദിത്യ കോഴ്സിന് ചേർന്നത്. വീട്ടുജോലികൾക്കിടയിലും പുലർച്ചെ 4.30 മുതൽ 7 മണി വരെയും ഉച്ചക്ക് ശേഷവുമാണ് ജിഗീഷ പഠനത്തിനായി സമയം കണ്ടെത്തിയിരുന്നത്. ഇവർ ഇരുവരും പരസ്പരം പഠനത്തിൽ സഹായിക്കുകയും മികച്ച ഗ്രേഡ് നേടാനായി മത്സരബുദ്ധിയോടെ പഠിക്കുകയും ചെയ്തു.
ആദിത്യ ഇപ്പോൾ സിൻജന്‍റ എന്ന കമ്പനിയിൽ ഡാറ്റാ സയന്‍റിസ്റ്റായി ജോലി ചെയ്യുന്നു. തന്‍റെ ഇളയ മകന്‍റെ പരീക്ഷക്ക് ശേഷം ജോലി അന്വേഷണത്തിലേക്ക് കടക്കാനാണ് ജിഗീഷയുടെ തീരുമാനം. അധ്യാപനത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അമ്മയുടെ ഈ തിരിച്ചുവരവ് തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് ആദിത്യ പറഞ്ഞു. ഒരുമിച്ച് പഠിച്ചത് തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കിയെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

