Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എച്ച്.പിയിലെ 30 വർഷത്തെ ജോലി നഷ്ടമായി; പതിവ് കരിയർ മാറ്റി ചിന്തിച്ചു, ഒടുവിൽ എത്തിയത് അന്റാർട്ടിക്കയിൽ

text_fields
bookmark_border
May Lee
cancel

1987ൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് ഇന്റേണായാണ് മെയ് ലീ ഹ്യൂലറ്റ് പാക്കാർഡിൽ (എച്ച്.പി) എത്തിയത്. അന്ന്​ മുതൽ ജോലി മാറുന്നതിനെ കുറിച്ചോ കോർപ​റേറ്റ് ജോലിയിൽ മുന്നേറാനോ അവർ ശ്രമിച്ചിരുന്നില്ല. അങ്ങനെ മൂന്ന് പതിറ്റാണ്ടിലേറെ മെയ് ലീ എച്ച്.പിയിൽ ജോലി ചെയ്തു. എന്നാൽ, 2025 ഫെബ്രുവരിയിൽ ത​ന്റെ 59ാം വയസ്സിൽ എച്ച്.പിയിലെ ജോലി അവർക്ക് നഷ്ടമായി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് അതോടെ അപ്രതീക്ഷിതമായ അവസാനമായി.

പിന്നീട് പുതിയ ജോലി കണ്ടെത്താൻ മെയ് ലീ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ടെക് കമ്പനികളിൽ അപേക്ഷിക്കുകയും പ്രഫഷണൽ ബന്ധങ്ങൾ വഴി അവസരങ്ങൾ തേടുകയും ചെയ്തെങ്കിലും ജോലി ലഭിച്ചില്ല. ഇതോടെ എന്ത് ചെയ്യണമെന്ന ചിന്തയായി. ഇതിനിടെയാണ് സുഹൃത്തിന്റെ നിർദേശം മനസ്സിൽ ഓടിമറഞ്ഞത്. പതിവ് കരിയർ വഴികൾക്കപ്പുറത്തേക്ക് ചിന്തിക്കൂ എന്നായിരുന്നു സുഹൃത്തിന്റെ നിർദേശം. ​അതോടെയാണ് ​മെയ് ലീക്ക് ‘അന്റാർട്ടിക്ക’ എന്ന താൽപര്യം വീണ്ടും മനസ്സിലെത്തിയത്.

അവധിക്കാലത്ത് മെയ് ലീ രണ്ടുതവണ അന്റാർട്ടിക്ക സന്ദർശിച്ചിരുന്നു. ആ അനുഭവം അവൾക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ആളുകൾക്ക് അവിടെ ജോലി ചെയ്യാൻ കഴിയുമെന്ന് അവൾ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ഇതോടെ അവസരങ്ങൾക്കായി മെയ് ലീ തിരയാൻ തുടങ്ങി. അവിടെ ജോലി ചെയ്യാനുള്ള സാധ്യതകൾ ​മെയ് ലീ അന്വേഷിച്ചു. തുടർന്ന് യു.എസ് അന്റാർട്ടിക് പ്രോഗ്രാമിന് സേവനങ്ങൾ നൽകുന്ന അമെന്റം എന്ന കമ്പനിയിൽ സപ്ലൈ ടെക്നീഷ്യൻ തസ്തികയിൽ അവസരം ലഭിച്ചു. ദീർഘമായ അപേക്ഷാ നടപടികൾക്കും പശ്ചാത്തല പരിശോധനക്കും ശാരീരിക യോഗ്യതാ പരിശോധനക്കും ശേഷമാണ് നിയമനം ലഭിച്ചത്.

കുറഞ്ഞ ശമ്പളമെന്ന പേരാഴ്മ മാത്രമാണ് ജോലിക്ക് ഉണ്ടായിരുന്നത്. എന്നാൽ, ശക്തമായ സാമ്പത്തിക അടിത്തറയുണ്ടായിരുന്നതിനാൽ മെയ് ലീക്ക് ആ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു. 2025ൽ മക്മർഡോ സ്റ്റേഷനിലെത്തിയ മെയ് ലീയുടെ ജോലി മുൻ കരിയറിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ഐ.ടി, കമ്യൂണിക്കേഷൻസ് വെയർഹൗസിൽ സാധനങ്ങൾ കൈകാര്യം ചെയ്യുക, ഫോർക്ക്ലിഫ്റ്റ് ഉപയോഗിച്ച് ചരക്ക് നീക്കുക, എത്തുന്ന സാധനങ്ങളുടെ അളവ് പരിശോധിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ചുമതലകൾ. ആഴ്ചയിൽ ആറ് ദിവസമാണ് സാധാരണ ജോലി ചെയ്തിരുന്നത്.

ജോലിയേക്കാൾ അന്റാർട്ടിക്കയിലെ ജീവിതരീതിയാണ് മെയ് ലീയെ കൂടുതൽ ആകർഷിച്ചത്. പരിമിതമായ ഇന്റർനെറ്റ് സൗകര്യം കാരണം ആളുകൾ ഫോണുകളിൽ മുഴുകിക്കഴിയുന്നതിനുപകരം നേരിട്ട് സംസാരിക്കുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. അന്റാർട്ടിക്കയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അവിടെ തുടരണമെന്ന ആഗ്രഹം തോന്നിയതായി മെയ് ലീ പറയുന്നു​. പുതിയ അനുഭവം കരിയറിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും മാറ്റി.

അന്റാർട്ടിക്കയിലെ പല ജോലികളും സീസണൽ സ്വഭാവമുള്ളതാണ്. മക്മർഡോ സ്റ്റേഷനിലേക്ക് വീണ്ടും മടങ്ങാനാണ് മെയ് ലീയുടെ തീരുമാനം. ഇത്തവണ സപ്ലൈ ടെക്നീഷ്യനായി അല്ല, ബ്രോഡ്കാസ്റ്റ് എൻജിനീയറായി പുതിയ ചുമതലയിലായിരിക്കും മെയ് ലീ അന്റാർട്ടിക്കയിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Laid Off From HP She Found Work In Antarctica
Next Story