അധ്യാപക ദമ്പതികളുടെ മകൾക്ക് സിവിൽ സർവിസിൽ മിന്നും ജയം
text_fieldsഅഞ്ജന
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പഞ്ചായത്തിലെ വേട്ടേക്കര സ്വദേശിനിക്ക് സിവിൽ സർവിസ് പരീക്ഷയിൽ മിന്നും ജയം. വേട്ടേക്കര അനുഗ്രഹ നിവാസിൽ അഞ്ജനയാണ് (26) 222ാം റാങ്ക് നേടി തിളക്കമാർന്ന ജയം സ്വന്തമാക്കിയത്. സംസ്ഥാനത്ത് 44 പേർ യോഗ്യത നേടിയതിൽ പതിനാലാം സ്ഥാനക്കാരിയാണ് അഞ്ജന. ചിട്ടയായ പഠനവും ഇച്ഛാശക്തിയുമാണ് മികച്ച വിജയം നേടാൻ കാരണമായതെന്ന് അഞ്ജന ‘മാധ്യമ’ത്തോട് പറഞ്ഞു.
കടമ്പഴിപ്പുറം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ബാലകൃഷ്ണന്റെയും കോങ്ങാട് കെ.പി.ആർ.പി സ്കൂൾ അധ്യാപിക രമയുടെയും രണ്ടാമത്തെ മകളായ അഞ്ജന നാലാമത്തെ ശ്രമത്തിലാണ് യോഗ്യത നേടിയത്. എൻജിനീയറിങ് ബിരുദധാരിയായ അഞ്ജന ബിരുദ പഠനശേഷമാണ് സിവിൽ സർവിസ് എന്ന മോഹത്തിലേക്ക് കാലെടുത്തുവെച്ചത്. 2022ലെ ആദ്യ ശ്രമത്തിൽ പ്രാരംഭ ഘട്ടം മറികടക്കാനായില്ല. എന്നാൽ, തോറ്റു പിന്മാറാൻ അഞ്ജനയുടെ മനസ്സ് അനുവദിച്ചില്ല.
വീണ്ടും ശ്രമം തുടർന്നു. രണ്ടാമത്തെ ശ്രമത്തിൽ പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും പാസായെങ്കിലും അഭിമുഖം എന്ന കടമ്പ കടക്കാനായില്ല. മൂന്നാം ശ്രമത്തിലും അഭിമുഖം എന്ന കടമ്പയിൽ തട്ടിവീണു. അപ്പോഴും പൊരുതി നേടുകയാണ് വേണ്ടതെന്ന ദൃഢനിശ്ചയമായിരുന്നു അഞ്ജനക്ക്. നാലാം ശ്രമത്തിൽ അഭിമുഖം എന്ന കടമ്പയും കടന്ന് സിവിൽ സർവീസിലേക്ക്. അഞ്ജനയുടെ ഏക സഹോദരി അരുണ ബാങ്ക് ജീവനക്കാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

