വ്യാപാര കരാറും, കർഷകരും
text_fieldsയു.എസ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഈ കരാർ തങ്ങളുടെ കർഷകർക്ക് ലഭിച്ച വലിയൊരു വിജയമായാണ് വിലയിരുത്തപ്പെടുന്നത്. യു.എസ് അഗ്രികൾചർ സെക്രട്ടറി ബ്രൂക്ക് റോളീൻസ് (Brooke Rollins) ഈ കരാറിനെ ‘അമേരിക്കൻ ഗ്രാമീണ മേഖലയിലേക്ക് പണമൊഴുക്കുന്ന’ ഒരു ‘അമേരിക്ക ഫസ്റ്റ്’ വിജയമായിട്ടാണ് വിശേഷിപ്പിച്ചത്. 2024ൽ ഇന്ത്യയുമായുള്ള കാർഷിക വ്യാപാരത്തിൽ അമേരിക്കക്ക് നേരിട്ട 1.3 ബില്യൺ ഡോളറിന്റെ കമ്മി പരിഹരിക്കാൻ ഈ കരാർ സഹായിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. വൈൻ, സ്പിരിറ്റ്സ്, അണ്ടിപ്പരിപ്പ് വർഗങ്ങൾ (Tree nuts), പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഇന്ത്യൻ താരിഫുകൾ പൂജ്യം ശതമാനത്തിലേക്ക് കുറയുമെന്നാണ് യു.എസ് നൽകുന്ന സൂചന.
ഇന്ത്യയുടെ പ്രതിരോധവും ഉറപ്പുകളും
കാർഷിക മേഖലയിലെ വിട്ടുവീഴ്ചകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാറിന് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ, സെൻസിറ്റിവായ കാർഷിക മേഖലകളെ കരാറിൽ നിന്ന് പൂർണമായും സംരക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ആവർത്തിച്ചു വ്യക്തമാക്കുന്നു. അരി, ഗോതമ്പ്, പാൽ, പഞ്ചസാര തുടങ്ങിയ ഉൽപന്നങ്ങളെ ഇന്ത്യ കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
ക്ഷീര കർഷകരുടെയും ചെറുകിട കർഷകരുടെയും താൽപര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ഒരു കരാറിനും സർക്കാർ തയാറാവില്ലെന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്‌സഭയിൽ അറിയിച്ചു. എങ്കിലും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 500 ബില്യൺ ഡോളർ മൂല്യം വരുന്ന അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന് ഉറപ്പുനൽകിയിട്ടുള്ളതിൽ ‘ചില കാർഷിക ഉൽപന്നങ്ങളും’ ഉൾപ്പെടുന്നു എന്നത് കർഷക സംഘടനകൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
കർഷകർക്ക് ലഭിക്കാവുന്ന നേട്ടങ്ങൾ
അമേരിക്കൻ താരിഫുകൾ 18 ശതമാനത്തിലേക്ക് കുറഞ്ഞത് ചില പ്രത്യേക മേഖലകളിലെ കർഷകർക്ക് വലിയ അവസരങ്ങൾ നൽകുന്നുണ്ട്:
സമുദ്രോൽപന്ന മേഖല: തീരദേശ സംസ്ഥാനങ്ങളിലെ ചെമ്മീൻ കർഷകർക്ക് ഈ കരാർ വലിയ ആശ്വാസമാണ്. മുമ്പ് 58.26 ശതമാനം വരെ താരിഫ് നേരിട്ടിരുന്ന ഈ മേഖലക്ക് പുതിയ നിരക്ക് വലിയ മത്സരക്ഷമത നൽകുന്നു.
സുഗന്ധവ്യഞ്ജനങ്ങളും പ്ലാന്റേഷൻ വിളകളും: കുരുമുളക്, ഏലം, ചായ, കാപ്പി എന്നിവക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ സാധ്യതകൾ തെളിയുന്നുണ്ട്. താരിഫ് കുറയുന്നത് ആഭ്യന്തര വിപണിയിൽ ഈ ഉൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാൻ കാരണമായേക്കാം.
ഹോർട്ടികൾചർ: മാമ്പഴം, മുന്തിരി തുടങ്ങിയ പഴവർഗങ്ങളുടെ കയറ്റുമതിയിൽ വർധന പ്രതീക്ഷിക്കുന്നു.
മറഞ്ഞിരിക്കുന്ന അപകടങ്ങൾ
ഏതൊരു വ്യാപാര കരാറിലും എന്നപോലെ, ഇന്ത്യ-യു.എസ് കരാറിലും കർഷകർ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ഗൗരവതരമാണ്:
സബ്‌സിഡി നൽകുന്ന യു.എസ് കൃഷി: അമേരിക്കൻ കർഷകർക്ക് അവരുടെ സർക്കാർ വൻതോതിലുള്ള സബ്‌സിഡികൾ നൽകുന്നുണ്ട്. 2024ലെ യു.എസ് ഫാം ബിൽ പ്രകാരം 1.5 ട്രില്യൺ ഡോളറാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കുറഞ്ഞ വിലയിലുള്ള അമേരിക്കൻ ചോളം, സോയാബീൻ തുടങ്ങിയ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് ആഭ്യന്തര കർഷകർക്ക് കനത്ത തിരിച്ചടിയാകും.
ക്ഷീര മേഖലയിലെ ഭീഷണി: പാലിന്റെ ആഭ്യന്തര വില 15 ശതമാനമെങ്കിലും കുറയാൻ ഇത് കാരണമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇത് പ്രതിവർഷം 1.03 ലക്ഷം കോടി രൂപയുടെ നഷ്ടം ഇന്ത്യൻ ക്ഷീര കർഷകർക്ക് ഉണ്ടാക്കിയേക്കാം.
കേരളത്തിലെ ആശങ്കകൾ: വിദേശത്തുനിന്നുള്ള സോയാബീൻ ഓയിലിന്റെയും സിന്തറ്റിക് റബറിന്റെയും കടന്നുവരവ് കേരളത്തിലെ റബർ, വെളിച്ചെണ്ണ കർഷകരെ പ്രതിസന്ധിയിലാക്കുമെന്ന് കേരള കൃഷിമന്ത്രി പി. പ്രസാദ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ ഉണ്ടായ ഇന്തോ-ആസിയാൻ കരാർ കേരളത്തിലെ നാണ്യവിള കൃഷിയെ തകർത്തതുപോലെ ഈ കരാറും ഒരു കാർഷിക പ്രതിസന്ധിക്ക് കാരണമാകുമോ എന്ന് കർഷകർ ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

