ഒരാൾക്ക് ഒന്നിൽ കൂടുതൽ വിദ്യാഭ്യാസ വായ്പകൾ ലഭിക്കുമോ?
text_fieldsഉപരിപഠനത്തിനെടുക്കുന്ന വിദ്യാഭ്യാസ വായ്പ തുക തികയാതെ വന്നാൽ എന്ത് ചെയ്യും? അങ്ങനെ സംഭവിച്ചാൽ മറ്റൊരു വിദ്യാഭ്യാസ വായ്പ കൂടി ലഭിക്കുമോ?
ഒരാൾക്ക് ഒരു വിദ്യാഭ്യാസ വായ്പ മാത്രമേ എടുക്കാൻ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്ന ഒരു പൊതുനിയമവുമില്ല. എന്നാൽ ഒരു പുതിയ വായ്പ അനുവദിക്കുന്നതിന് മുൻപ് വായ്പയെടുക്കുന്നയാളുടെ തിരിച്ചടവ് ശേഷി, നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ഹിസ്റ്ററി, പുതിയ വായ്പയുടെ ലക്ഷ്യം എന്നിവ ഓരോ ബാങ്കും പരിശോധിക്കും.
നിലവിലുള്ള കടബാധ്യതകൾ പരിഗണിക്കും
രണ്ടാമതൊരു വായ്പ എടുക്കുമ്പോൾ ആദ്യത്തെ വായ്പയും ബാങ്ക് പരിഗണിക്കും. നിങ്ങൾ മറ്റൊരു വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർഥിയുടെയും കോ ബോറോവറുടെയും (രക്ഷിതാവ്/സഹ അപേക്ഷകൻ) നിലവിലുള്ള ഇ.എം.ഐകളും ബാധ്യതകളും ബാങ്ക് കണക്കിലെടുക്കും. നിലവിൽ ഹോം ലോൺ, പേഴ്സണൽ ലോൺഎന്നിവ തിരിച്ചടക്കുന്നവർക്ക് മറ്റൊരു വായ്പ കൂടി ലഭിക്കാൻ പ്രയാസമായിരിക്കും. രണ്ടാമതൊരു വായ്പ സാങ്കേതികമായി സാധ്യമാണോ എന്നതല്ല മറിച്ച് രണ്ടും കൂടിയുള്ള തിരിച്ചടവ് ഭാരം താങ്ങാൻ കഴിയുമോ എന്നതാണ് പ്രധാനം.
രണ്ടാമത്തെ വിദ്യാഭ്യാസ വായ്പ നിങ്ങളുടെ പഠനവിഷയത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കോഴ്സുകൾ, സ്ഥാപനങ്ങൾ, ഉൾപ്പെടുന്ന ചെലവുകൾ, ലോൺ തുക എന്നിവ സംബന്ധിച്ച് സ്വന്തമായ യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. കേന്ദ്ര സർക്കാറിന്‍റെ 'പി.എം വിദ്യാ ലക്ഷ്മി' പദ്ധതി പ്രകാരം, നിർദ്ദിഷ്ട പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റിൽ പ്രവേശനം നേടുന്ന യോഗ്യരായ വിദ്യാർഥികൾക്ക് പദ്ധതി നിബന്ധനകൾക്ക് വിധേയമായി വായ്പ ലഭ്യമാണ്. അതിനാൽ, നിങ്ങളുടെ ആദ്യ കോഴ്സിന് അംഗീകാരം ലഭിച്ചു എന്നത് അടുത്ത കോഴ്സിനും അത് യാന്ത്രികമായി ലഭിക്കും എന്നില്ല.
ടോപ്പ് അപ് ഒരു ബദലാകാം
ചില സാഹചര്യങ്ങളിൽ മറ്റൊരു വായ്പ എടുക്കേണ്ടി വരില്ല. ബാങ്കിനെയും നിലവിലുള്ള അക്കൗണ്ടിനെയും ആശ്രയിച്ച് വായ്പ തുക വർധിപ്പിക്കാൻ അപേക്ഷകന് കഴിയും. രണ്ട് വെവ്വേറെ വായ്പകൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ ഇത് എളുപ്പമായിരിക്കും. യോഗ്യതയും തിരിച്ചടവ് ശേഷിയും ഇവിടെയും നിർണായകമാണ്.
ഒന്നിൽക്കൂടുതൽ വായ്പ എടുക്കുന്നത് കടബാധ്യത വർധിപ്പിക്കും. തിരിച്ചടവ് മുടങ്ങിയാൽ കുടിശ്ശിക വരുത്തുന്നത് പുതിയ വായ്പ ലഭിക്കുന്നത് പ്രയാസകരമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

