ഇൻഷുറൻസ്: അമാന്തിക്കരുത് അപേക്ഷ നൽകാൻ
text_fieldsപ്രളയാനന്തരം സംസ്ഥാനത്ത് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന കേന്ദ്രങ്ങളിൽ ചിലത് ഇൻഷുറൻസ് കമ്പനികളുടെ ഓഫ ിസുകളാണ്. വീടുകൾക്കും വാഹനങ്ങൾക്കും മറ്റും സംഭവിച്ച നാശനഷ്ടത്തിന് പരിഹാരം തേടി ഇൻഷുറൻസ് ക്ലെയിം അപേക്ഷകളുമായി അപേക്ഷകരുടെ നീണ്ടനിരയാണ് പല ഓഫിസുകൾക്ക് മുന്നിലും രൂപപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം എണ്ണായിരത്തോളം അപേക്ഷകൾ ലഭിച്ച ഇൻഷുറൻസ് സ്ഥാപനങ്ങളുണ്ട്. ഇത്തരം അപേക്ഷകൾ പരിഗണിക്കുന്നതിന് ജില്ല ആസ്ഥാനങ്ങളിൽ പ്രത്യേക നോഡൽ ഓഫിസ് തുറന്ന കമ്പനികളും നാശനഷ്ടം വിലയിരുത്തുന്നതിന് ജീവനക്കാർ തികയാത്തതിനാൽ സംസ്ഥാനത്തിനു പുറത്തുനിന്ന് സർവേയർമാരെ കൊണ്ടുവന്ന കമ്പനികളുമുണ്ട്.
ഇൻഷുറൻസ് ക്ലെയിം അപേക്ഷകൾ തീർപ്പാക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. അതിനാൽ വീട് താമസയോഗ്യമാക്കുന്ന തിരക്കിനിെട ഇൻഷുറൻസ് ക്ലെയിം അപേക്ഷകൾ നൽകാൻ അമാന്തിക്കരുത്.
കേരളത്തിലെ മഹാപ്രളയത്തിെൻറ പശ്ചാത്തലത്തിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി, നഷ്ട പരിഹാര അപേക്ഷകൾ തീർപ്പാക്കുന്നതിന് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അപേക്ഷകൾ വെച്ചുതാമസിപ്പിക്കരുതെന്ന പ്രത്യേക നിർദേശവും നൽകി. ലൈഫ് ഇൻഷുറൻസ് കവറേജ് എടുത്തിരുന്നവരുടെ കാര്യത്തിലാണ് നിർദേശങ്ങളിൽ ചിലത്. ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുകയും വെള്ളപ്പൊക്കത്തിൽ മരണം സംഭവിക്കുകയും ചെയ്തവരുടെ കാര്യത്തിൽ, മൃതദേഹം കിട്ടിയാലേ ഇൻഷുറൻസ് നഷ്ടപരിഹാര നടപടികൾ ആരംഭിക്കൂവെന്ന കർശന നിലപാട് സ്വീകരിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഒഴുക്കിൽപെട്ടുള്ള മരണത്തിൽ, മൃതദേഹം ലഭിച്ചിട്ടില്ലെങ്കിൽ മരണസർട്ടിഫിക്കറ്റ് ലഭ്യമാകാത്ത അവസ്ഥയുണ്ട്. ഇത്തരം സംഭവങ്ങളിൽ മരണസർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ ലഭിച്ചാൽ മാത്രമേ ഇൻഷുറൻസ് നഷ്ടപരിഹാര നടപടികൾ ആരംഭിക്കൂവെന്ന കടുംപിടിത്തം പാടില്ലെന്നാണ് നിർദേശം. 2014ലെ ജമ്മു-കശ്മീർ പ്രളയത്തിലും 2015ലെ ചെന്നൈ പ്രളയത്തിലും പിന്തുടർന്ന അതേ രീതി തന്നെ കേരളത്തിെൻറ കാര്യത്തിലും കൈക്കൊള്ളണമെന്നാണ് റെഗുലേറ്ററി അതോറിറ്റി പുറപ്പെടുവിച്ച നിർദേശം. മരണം സംഭവിച്ചുവെന്ന് ഉറപ്പുവരുത്തി നഷ്ട പരിഹാര നടപടികൾ കൈക്കൊള്ളുന്നതിന് പ്രത്യേക നോഡൽ ഓഫിസർമാരെ നിയോഗിക്കണമെന്നാണ് ചട്ടം.
മറ്റ് നഷ്ടപരിഹാര അപേക്ഷകളുടെ കാര്യത്തിൽ ഉടൻതന്നെ നഷ്ടം വിലയിരുത്തി പരിഹാര തുക വിതരണം ചെയ്യുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇതിനായി പ്രളയബാധിത ജില്ലകളിൽ കൂടുതൽ സർവേയർമാരെ നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സാധാരണഗതിയിൽ ഇൻഷുറൻസ് പരിരക്ഷ എടുത്ത് വസ്തുക്കൾക്കും വ്യക്തികൾക്കും അപകടം സംഭവിച്ചാൽ ഉടൻതന്നെ ബന്ധപ്പെട്ട ഇൻഷുറൻസ് സ്ഥാപനത്തെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, കേരളത്തിലെ പ്രളയ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ഇൻഷുറൻസ് ക്ലെയിം അപേക്ഷ നൽകുന്നതിന് കുറച്ചുകൂടി സമയം നൽകിയിട്ടുണ്ട്. എങ്കിലും, അപേക്ഷ നൽകുന്നതിൽ കാലതാമസം വരുത്തിയാൽ നടപടിക്രമങ്ങൾ പ്രതികൂലമാകും. നാശനഷ്ടം സംഭവിച്ചതിെൻറ ക്ലെയിം ഫോറം, സർവേ റിപ്പോർട്ട് എന്നിവ ലഭിച്ചാലുടൻ തന്നെ നഷ്ടപരിഹാരത്തുകയുടെ പകുതിയോളം ഇടക്കാല ആശ്വാസമായി നൽകുന്ന പദ്ധതികളും വിവിധ കമ്പനികൾ ആവിഷ്കരിച്ചിട്ടുണ്ട്.
പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർ പകരം മറ്റ് അനുബന്ധ രേഖകൾ നൽകിയാൽ മതിയെന്ന ഇളവും അനുവദിച്ചിട്ടുണ്ട്. വാഹന ഇൻഷുറൻസ് എടുത്തവരുടെ കാര്യത്തിൽ, ഇരുചക്രവാഹനങ്ങൾക്ക് ബില്ല് ഇല്ലാതെതന്നെ 3500 രൂപവരെ റിപ്പയർ ചാർജ് നൽകുന്ന പദ്ധതികളുമുണ്ട്. ഇതോടൊപ്പം വെള്ളപ്പൊക്കത്തിൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ, ബന്ധപ്പെട്ട രേഖകളുടെ നിജസ്ഥിതി വാഹന വകുപ്പ് വെബ്സൈറ്റ് വഴി പരിശോധിച്ച് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നിർദേശങ്ങളും പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് ലഭിച്ചിട്ടുണ്ട്. വ്യാപാര ഇൻഷുറൻസ് എടുത്തവരുടെ കാര്യത്തിൽ മറ്റു രേഖകളും ബില്ലുകളും നശിച്ചുപോയിട്ടുണ്ടെങ്കിൽ ജി.എസ്.ടി റിട്ടേൺ അടിസ്ഥാനമാക്കിയും നഷ്ടം വിലയിരുത്തുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
വളർത്തുമൃഗ ഇൻഷുറൻസ് എടുത്തവരുടെ കാര്യത്തിൽ, കന്നുകാലികളും മറ്റും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിട്ടുണ്ടെങ്കിൽ മൃഗസംരക്ഷണ വകുപ്പ് സാക്ഷ്യപത്രത്തോടെയും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്ന ഇളവും അനുവദിച്ചിട്ടുണ്ട്. ഇതിനെല്ലാം പക്ഷേ കഴിയുന്നത്ര വേഗം ഇൻഷുറൻസ് നഷ്ടപരിഹാര അപേക്ഷകൾ ബന്ധപ്പെട്ട ഓഫിസുകളിൽ എത്തിക്കുകയാണ് വേണ്ടത്. വീടുകൾ വൃത്തിയാക്കുന്നതിെൻറ തിരക്ക് കഴിഞ്ഞതോടെ ഇനി നഷ്ടപരിഹാര അപേക്ഷകളിലേക്ക് ശ്രദ്ധിക്കുകയാണ് അഭികാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.