1800 രൂപക്ക് മുകളിൽ ഇ.പി.എഫ് വിഹിതം അടയ്ക്കേണ്ടേ?: എന്താണ് യാഥാർഥ്യം
text_fieldsന്യൂഡൽഹി: ജീവനക്കാരുടെ നിർബന്ധിത പ്രൊവിഡന്‍റ് ഫണ്ട് (PF) വിഹിതം പ്രതിമാസം പരമാവധി 1,800 രൂപയായി പരിമിതപ്പെടുത്തിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ഈ തുകക്ക് മുകളിലുള്ള ഏത് വിഹിതവും ഇനി മുതൽ തികച്ചും ജീവനക്കാരന്‍റെ വ്യക്തിപരമായ താല്പര്യപ്രകാരം മാത്രമായിരിക്കും. പുതിയ "എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം, 2026" ഏകദേശം 8 കോടിയോളം (80 ദശലക്ഷം) സജീവ ഇ.പി.എഫ്.ഒ വരിക്കാരെയാണ് ബാധിക്കുന്നത്. ഇ.പി.എഫ്.ഒ നിയമപ്രകാരം, നിലവിലെ നിയമപരമായ ശമ്പള പരിധിയായ പ്രതിമാസം 15,000 രൂപയുടെ 12 ശതമാനം ജീവനക്കാർ വിഹിതമായി നൽകേണ്ടതുണ്ട്. ഇത് പ്രകാരം നിർബന്ധിത ഇ.പി.എഫ് വിഹിതം പ്രതിമാസം 1,800 രൂപയായിരിക്കും.
ഈ മാറ്റം മനസിലാക്കാൻ നമുക്കൊരു ഉദാഹരണം നോക്കാം. ഒരു ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളം പ്രതിമാസം 15,000 രൂപയാണെന്ന് കരുതുക; ആ വ്യക്തി ഈ തുകയുടെ 12 ശതമാനം, അതായത് 1,800 രൂപ വിഹിതമായി നൽകും. എന്നാൽ, ഒരു ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളം 1,00,000 രൂപയാണെങ്കിൽ, നിലവിൽ പല തൊഴിലുടമകളും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമായ 12,000 രൂപ പി.എഫ് ആയി പിടിക്കാറുണ്ട്. പുതിയ പദ്ധതി പ്രകാരം, നിർബന്ധിത പി.എഫ് പിടിത്തം വെറും 1,800 രൂപയായി തുടരും, ബാക്കി വരുന്ന 10,200 രൂപ ജീവനക്കാരന് താൽപ്പര്യമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതി.
ഈ പദ്ധതിക്ക് കീഴിൽ ജീവനക്കാരന്‍റെ വിഹിതത്തിന് തുല്യമായി കമ്പനിയും 1,800 രൂപ നിർബന്ധിത വിഹിതമായി നൽകേണ്ടതുണ്ട്. തങ്ങളുടെ മുഴുവൻ അടിസ്ഥാന ശമ്പളത്തിൽ നിന്നും പി.എഫ് പിടിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്ന ജീവനക്കാരുടെ ടേക്ക് ഹോം സാലറി കൂടും. കാരണം അവരുടെ ശമ്പളത്തിൽ നിന്നുള്ള നിർബന്ധിത പി.എഫ് പിടിത്തം ഇനി മുതൽ കുറയും.
ഒരു ജീവനക്കാരൻ കൂടുതൽ വിഹിതം നൽകാൻ ആഗ്രഹിച്ചാൽ...
പുതിയ നിയമങ്ങൾ അനുസരിച്ച്, 15,000 രൂപ എന്ന ശമ്പള പരിധിക്ക് മുകളിൽ വരുമാനമുള്ള ഏത് ജീവനക്കാരനും 12 ശതമാനം വിഹിതം നൽകാൻ സ്വയം തീരുമാനിക്കാവുന്നതാണ്. എന്നാൽ, ജീവനക്കാരുടെ ഇത്തരം അധിക വിഹിതത്തിന് തുല്യമായ തുക നൽകാൻ കമ്പനികൾക്ക് ബാധ്യതയില്ലെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇതിൽ കമ്പനികൾക്ക് സ്വന്തം വിവേചന അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാം. കൂടാതെ, ജീവനക്കാരനും തൊഴിലുടമക്കും ഏത് സമയത്തും ഇത്തരം അധിക വിഹിതം കുറക്കാനോ പൂർണമായി നിർത്തലാക്കാനോ പുതിയ നിയമം അനുവാദം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

