എട്ടാം ശമ്പള കമ്മീഷൻ:ലെവൽ 1 ജീവനക്കാരുടെ ശമ്പളം 18000ൽ നിന്ന് 68000 ആയാൽ അധിക വരുമാനം എങ്ങനെ വിനിയോഗിക്കാം?
text_fieldsവിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള പ്രദേശങ്ങളിലുമുള്ള ജീവനക്കാരുടെ സംഘടനകളുമായി എട്ടാം ശമ്പള കമ്മീഷൻ പ്രാദേശിക ചർച്ചകൾ തുടരുകയാണ്. സെപ്റ്റംബർ 9ന് പുതുച്ചേരിയിൽ വെച്ച് ഇതിന്‍റെ അവസാന യോഗം സമാപിച്ചു. അടുത്ത ഘട്ട ചർച്ചകൾ സെപ്റ്റംബർ 16 മുതൽ 18 വരെ ചണ്ഡീഗഢിൽ നടക്കും.
ഏകദേശം 50.14 ലക്ഷം ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കും അടുത്ത 10 വർഷത്തേക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ, പേ മാട്രിക്സ്, ഡി.എ (Dearness Allowance), എച്ച്.ആർ.എ. (HRA) തുടങ്ങി വിവിധ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ആവശ്യങ്ങളും നിവേദനങ്ങളും വിവിധ ജീവനക്കാരുടെ സംഘടനകളും യൂനിയനുകളും കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്.
എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് വലിയൊരു പ്രതിമാസ ശമ്പള തുകയിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ അധിക വരുമാനം ജീവനക്കാർ എങ്ങനെ ഉപയോഗിക്കുന്നു എന്നത് അവരുടെ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വത്തെ നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കും. ശമ്പള വർധനവും കരിയറിലെ ഘട്ടവും അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ ജീവനക്കാർ നിക്ഷേപ തന്ത്രങ്ങൾ രൂപീകരിക്കേണ്ടതുണ്ടോ എന്നൊരു പ്രധാന ചോദ്യം ഇവിടെ ഉയരുന്നുണ്ട്.
അധിക വരുമാനം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?
കേന്ദ്ര സർക്കാരും ജീവനക്കാരുടെ യൂനിയനുകളും തമ്മിലുള്ള ചർച്ചകൾ നടത്തുന്ന നാഷനൽ കൗൺസിൽ ജോയിന്‍റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ (NC-JCM) സ്റ്റാഫ് സൈഡ്, എട്ടാം ശമ്പള കമ്മീഷൻ കുറഞ്ഞത് 3.833 ഫിറ്റ്‌മെന്‍റ് ഫാക്ടർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ലെവൽ 1ൽ ജോലിയിൽ പ്രവേശിക്കുന്ന ഒരാളുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയാണ്. ഇതിന് വർഷം തോറും 3 ശതമാനം വാർഷിക ഇൻക്രിമെന്‍റും ആറു മാസത്തിലൊരിക്കൽ പരിഷ്കരിക്കുന്ന ഡി.എയും ലഭിക്കുന്നു. എട്ടാം ശമ്പള കമ്മീഷൻ എൻ.സി ജെ.സി.എംന്‍റെ ഫിറ്റ്‌മെന്‍റ് ഫാക്ടർ ശുപാർശ അംഗീകരിക്കുകയാണെങ്കിൽ ഇത് ലെവൽ 1 ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയിൽ നിന്ന് ഏകദേശം 68,994 രൂപയായി ഉയർത്തും (അതായത് 50,994 രൂപയുടെ അധിക വർധനവ്).
ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഈ വർധിച്ച വരുമാനം സഹായകമാകണം. വ്യക്തിഗത ആവശ്യങ്ങളും റിസ്ക് എടുക്കാനുള്ള കഴിവും അനുസരിച്ച് ശമ്പള വർധനവ് വിരമിക്കൽ ആസൂത്രണം, കടം വീട്ടൽ, അടിയന്തര ആവശ്യങ്ങൾക്കായുള്ള സമ്പാദ്യം എന്നിവക്കായി വീതിച്ചു നൽകണം. ബാക്കി തുക മാത്രം മറ്റ് ചിലവുകൾക്കായി ഉപയോഗിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സമീകൃതമായ ഒരു സമീപനത്തിലൂടെ ശമ്പള വർധനവിന്‍റെ 40-50 ശതമാനം ദീർഘകാല നിക്ഷേപങ്ങൾക്കും വിരമിക്കൽ ആസൂത്രണത്തിനും, 20-30 ശതമാനം ഉയർന്ന പലിശയുള്ള കടങ്ങൾ വീട്ടുന്നതിനും 10-20 ശതമാനം അടിയന്തര ഫണ്ട് രൂപീകരിക്കുന്നതിനും ബാക്കി 10-20 ശതമാനം ജീവിതശീല ചെലവുകൾക്കുമായി മാറ്റിവെക്കാവുന്നതാണ്.
ഒരു ലെവൽ 1 ജീവനക്കാരനെ സംബന്ധിച്ചിടത്തോളം 3.833 ഫിറ്റ്‌മെന്‍റ് ഫാക്ടർ പ്രകാരം അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 68,994 രൂപയായി ഉയരുമ്പോൾ, അധികമായി ലഭിക്കുന്ന പ്രതിമാസ വരുമാനം താഴെ പറയുന്ന രീതിയിൽ വിഭജിക്കാം:
ദീർഘകാല നിക്ഷേപങ്ങളും വിരമിക്കൽ ആസൂത്രണവും (40-50 ശതമാനം): 20,398 രൂപ മുതൽ 25,497 രൂപ വരെ
ഉയർന്ന പലിശയുള്ള കടം വീട്ടൽ (20-30 ശതമാനം): 10,199 രൂപ മുതൽ 15,298 രൂപ വരെ
അടിയന്തര ഫണ്ട് (10-20 ശതമാനം): 5,099 രൂപ മുതൽ 10,199 രൂപ വരെ
ജീവിതശൈലി ചെലവുകൾ (10-20 ശതമാനം): 5,099 രൂപ മുതൽ 10,199 രൂപ വരെ
നിക്ഷേപ തന്ത്രങ്ങൾ ജീവനക്കാരന്‍റെ കരിയർ ഘട്ടത്തെയും കാലയളവിനെയും കൂടി ആശ്രയിച്ചായിരിക്കണം. വിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാൻ കൂടുതൽ സമയമുള്ള യുവ ജീവനക്കാർക്ക് എൻ.പി.എസ് സംഭാവനകൾ തുടരുന്നതിനൊപ്പം ഇക്വിറ്റി എസ്.ഐ.പികളിലും ശ്രദ്ധ കേന്ദ്രീകരിക്കാം.
കരിയറിന്‍റെ മധ്യത്തിലുള്ള ജീവനക്കാർക്ക് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് എസ്.ഐ.പി, എൻ.പി.എസ്, കടാധിഷ്ഠിത നിക്ഷേപങ്ങൾ എന്നിവ സംയോജിപ്പിച്ച് മുന്നോട്ട് പോകാം. അതേസമയം വിരമിക്കലിനോട് അടുത്തവർ വി.പി.എഫ്, എൻ.പി.എസ്, ഫിക്സഡ് ഇൻകം നിക്ഷേപങ്ങൾ എന്നിവയിലൂടെ മൂലധന സംരക്ഷണത്തിന് കൂടുതൽ മുൻഗണന നൽകണം.
സർക്കാർ നിബന്ധനകൾ അംഗീകരിച്ച് 10 മാസം പിന്നിട്ട എട്ടാം ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാരിന്‍റെ പരിശോധനക്കായി 2027 മെയ് മാസത്തോടെ ശുപാർശകൾ സമർപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

