പശ്ചിമേഷ്യൻ പ്രതിസന്ധി; അവശ്യ മരുന്നുകളുടെ വില വർധിക്കാൻ സാധ്യത
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ മരുന്നുകളുടെ വില വർധിക്കാൻ സാധ്യത. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധനയാണ് മരുന്ന് ക്ഷാമത്തിനും വിപണന ശൃംഖല പ്രതിസന്ധിയിലാക്കാനും കാരണം. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 200 മുതൽ 300 ശതമാനം വരെ അസംസ്കൃത വസ്തുക്കളുടെ വില വർധനയുണ്ടായി.
ഹിമാചൽ പ്രദേശിലെ 500ഓളം ഫാർമസ്യൂട്ടിക്കൽ നിർമാണ യൂണിറ്റുകളെ പ്രതിനിധീകരിക്കുന്ന ഹിമാചൽ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് മുന്നറിയിപ്പ് നൽകിയത്. സർക്കാരിൽനിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിവേദനം നൽകുകയും ചെയ്തു.
മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, ലായനികൾ, പാക്കേജിങ് വസ്തുക്കൾ തുടങ്ങിയവയെയാണ് വിലക്കയറ്റം ബാധിച്ചത്. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില 15 ദിവസത്തിനുള്ളിൽ കിലോക്ക് 250 രൂപയിൽനിന്ന് 450 രൂപയായാണ് വർധിച്ചത്. വില വർധന തുടർന്നാൽ ഉൽപാദനം തുടരാൻ സാധിക്കില്ലെന്ന് നിർമാതാക്കൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വിതരണശൃംഖലയിലെ പ്രതിസന്ധി ഇന്ത്യക്കാർ പ്രതിദിനം ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ ലഭ്യതയെയാണ് കൂടുതൽ ബാധിക്കുക. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂടിയേക്കാം. വ്യാവസായിക ബോയിലറുകളിൽ ഉപയോഗിക്കുന്ന എൽ.പി.ജിയുടെ ക്ഷാമവും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. രാജ്യത്തെ ആരോഗ്യ സംരക്ഷണമേഖല പ്രതിസന്ധിയിലേക്ക് പോകുന്നത് തടയുന്നതിനായി ചെറുകിട ഫാർമ മേഖല അടിയന്തര സഹായം ആവശ്യപ്പെടുന്നതായി ഹിമാചൽ ഡ്രഗ് നിർമാണ അസോസിയേഷൻ വക്താവ് സജ്ഞയ് ശർമ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

