ഇന്നും അടിച്ചുകയറി സ്വർണം: കൂടിയത് 280 രൂപ, റെക്കോഡ് വില
text_fieldsകൊച്ചി: സ്വർണവില ഇന്നും സർവകാല റെക്കോഡിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയും പവന് 280 രൂപ വർധിച്ച് 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാൽ സ്വർണം പവന് 64,000 രൂപയിലെത്തും.
അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസിന് (31.103 ഗ്രാം) 2,876.85 ഡോളറിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ജി.എസ്.ടി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 69,000 രൂപ നൽകണം.
സീസണിലെ ഉയർന്ന ഡിമാൻഡും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും യു.എസ് സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയുമാണ് വില ഉയരാൻ കാരണം. വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
അതിനിടെ, രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ശനിയാഴ്ച യു.എ.ഇ ദിർഹമിന്റെ വിനിമയ നിരക്ക് 23.90 രൂപയും കടന്ന് മുന്നേറി. കുവൈത്ത് ദീനാറിന് 284.50 രൂപ, ബഹ്റൈൻ ദീനാറിന് 233.07 രൂപ, ഒമാൻ റിയാലിന് 228.20 രൂപ, സൗദി റിയാലിന് 23.95, ഖത്തർ റിയാലിന് 23.41 രൂപ എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ വിനിമയ നിരക്ക്. മാസാന്ത ശമ്പളം ലഭിക്കുന്ന സമയത്തുതന്നെ നിരക്ക് കുറഞ്ഞത് പ്രവാസികൾക്ക് ഗുണകരമാണ്.
ഇതുകൂടാതെ അതത് രാജ്യങ്ങളിലെ ബാങ്കുകൾ ഡിജിറ്റൽ ആപ് വഴിയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ നിരക്കുകളും ഓഫർ ചെയ്യുന്നുണ്ട്. സ്വകാര്യ എക്സ്ചേഞ്ചുകൾ വഴിയുള്ള പണമയക്കലും വർധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

