പൂവിളി ഇവിടെ, വിപണി അവിടെ; ഈ ഓണത്തിന് തമിഴ് നാട്ടിലെ കർഷകർ വിറ്റത് പത്ത് ടൺ പൂക്കൾ
text_fieldsകുമളി: കേരളത്തിൽ ഓണപ്പൂവിളി ഉയരുമ്പോൾ മനം നിറയുന്നത് തമിഴ്നാട്ടിലെ കർഷകർക്ക്. ഏക്കർ കണക്കിന് സ്ഥലത്തെ പൂക്കൾ വലിയ വിലക്ക് കേരള വിപണിയിൽ വിൽക്കപ്പെടുന്നതാണ് മലയാളികളുടെ ഓണം തമിഴരുടെയും പ്രിയപ്പെട്ടതാക്കുന്നത്. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ ശീലയംപ്പെട്ടി, തേനി, ആണ്ടിപ്പെട്ടി എന്നിവിടങ്ങളിലാണ് പൂക്കൾക്കായി പ്രത്യേക ചന്തൾ ഉള്ളത്. ഇവിടെ നിന്നാണ് ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് പൂക്കൾ പതിവായി എത്തുന്നത്.
ഓണത്തിന് അത്തപ്പൂക്കളമിടാൻ ആവശ്യമായ പൂക്കൾ മുൻകൂട്ടി കൃഷി ചെയ്താണ് തമിഴ്നാട്ടിലെ കർഷകർ ഓണവിപണി കൈയടക്കുന്നത്. ഓണക്കാലത്തിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ അഞ്ചിരട്ടി വരെ വിലയാണ് പൂക്കൾക്ക് ഇപ്പോഴുള്ളത്. തേനി ജില്ലയിലെ ചന്തകളിൽ നിന്നു മാത്രമായി ഓരോ ഓണക്കാലത്തും 10 ടൺ പൂക്കളാണ് കേരള വിപണിയിലെത്തുന്നത്. ഇത്തവണ ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നതും മഴ വൈകിയതും പൂ ഉൽപാദനം നേർ പകുതിയായി കുറച്ചു. വിപണിയിലെ ആവശ്യത്തിനനുസരിച്ച് പൂക്കൾ ലഭ്യമല്ലാത്തതാണ് വില കുതിച്ചുയരാൻ ഇടയാക്കിയത്.
ഓണം കഴിഞ്ഞാൽ ശബരിമല തീർഥാടന കാലത്താണ് പൂവിപണി ഏറെ സജീവമാകുന്നത്. പൂവിപണിയിലെ വില വർധനവിനൊപ്പം, മലയാളിക്ക് സദ്യയൊരുക്കാൻ നൽകുന്ന പച്ചക്കറിയിലും ഇത്തവണ വില വർധനവ് കൈപൊള്ളിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

