ഇന്ത്യക്കാർക്ക് പ്രിയം പ്രീമിയം ഫോണുകൾ: ചൈനീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ഇടിഞ്ഞു
text_fieldsകൊൽക്കത്ത: ചൈനീസ് സ്മാർട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ തിരിച്ചടി. ഇന്ത്യക്കാർ പ്രീമിയം ഫോണുകളിലേക്ക് മാറുന്നതാണ് കാരണം. പ്രീമിയം സ്മാർട്ട്ഫോണുകളുടെ കടന്നു വരവ് ചൈനീസ് ബ്രാൻഡുകളുടെ വിൽപ്പനയെ ബാധിച്ചു. ഷവോമി (Xiaomi), ഒപ്പോ (Oppo), വൺപ്ലസ് (OnePlus), റിയൽമി (Realme) തുടങ്ങിയ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ഇന്ത്യയിലെ വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇടിഞ്ഞു.
ഇത് ചൈനീസ് ഇലക്ട്രോണിക്സ് കമ്പനികളുടെ വരുമാനത്തെ ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാന ചൈനീസ് കമ്പനികളുടെ വരുമാനം ഏകദേശം 4.5% കുറഞ്ഞതായി റെഗുലേറ്ററി ഫയലിംഗുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഈ ബ്രാൻഡുകൾക്ക് വരുമാന ഇടിവ് രേഖപ്പെടുത്തുന്നത്. ഒപ്പോക്ക് മാത്രം ഏകദേശം 20,000 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായത്.
20,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ വിപണി വിഹിതം 2025ൽ 29% ആയി കുറഞ്ഞു. രണ്ട് വർഷം മുമ്പ് ഇത് 38% ആയിരുന്നു. അതേസമയം, 45,000 രൂപക്ക് മുകളിലുള്ള പ്രീമിയം ഫോണുകളുടെ വിപണി വിഹിതം 2023-ലെ 36%-ൽ നിന്ന് 2025-ൽ 47% ആയി ഉയർന്നു.
2025 സാമ്പത്തിക വർഷത്തിലെ കമ്പനികളുടെ വളർച്ച
- ഒപ്പോ: -38%
- വൺപ്ലസ്: -13%
- റിയൽമി: -8.4%
- ഷവോമി: -7%
- വിവോ: +10.9%
- ലെനോവൊ: +24%
മാർക്കറ്റ് ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ചിന്റെ വിലയിരുത്തൽ പ്രകാരം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഉപഭോക്താക്കളുടെ വാങ്ങൽ പ്രവണതയിൽ ഉണ്ടായ മാറ്റമാണ് ഈ ഇടിവിന് പ്രധാന കാരണം. മിഡ്-റേഞ്ച് സെഗ്മെന്റിൽ കൂടുതൽ തിളങ്ങിയിരുന്ന ചൈനീസ് ബ്രാൻഡുകൾക്ക് ഇത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ (volume terms) ഇവയുടെ വിപണി വിഹിതം 73% മുതൽ 75% വരെയായി തുടരുന്നുണ്ടെങ്കിലും ഇന്ത്യയിലെ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി. അതേസമയം, ഉയർന്ന വിലയുള്ള സ്മാർട്ട്ഫോണുകളുടെ ആവശ്യകത കൂടുകയാണ്. മെമ്മറി ചിപ് വില കുത്തനെ ഉയർന്നത് സ്മാർട്ട്ഫോൺ മേഖലയിലാകെ വില വർധനവിന് കാരണമായിട്ടുണ്ട്.
സ്മാർട്ട്ഫോണുകൾക്ക് പുറമേ, ഇലക്ട്രോണിക്സ് മേഖലയിലും പ്രീമിയം മോഡലുകൾക്ക് ആവശ്യകത വർധിച്ചു. ഹയർ (Haier), ലെനോവോ (Lenovo), മിഡിയ (Midea) തുടങ്ങിയ കമ്പനികൾ മികച്ച വളർച്ച രേഖപ്പെടുത്തി. പ്രീമിയം മോഡലുകൾ ഉള്ള വിവോ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 11% വരുമാന വർധന രേഖപ്പെടുത്തി. ആപ്പിൾ (Apple) ഇന്ത്യയിലെ വിൽപ്പനയിൽ 18% വളർച്ച നേടി 79,378 കോടി രൂപയും സാംസങ്ങ് 12% വളർന്ന് 1.11 ലക്ഷം കോടിരൂപയും കൈവരിച്ചു. എൽജി ഇലക്ട്രോണിക്സ് 14% വളർച്ച നേടി.
പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗം (45,000-ൽ മുകളിലുള്ളത്) 2023-ലെ 36%-ൽ നിന്ന് 2025-ൽ 47% ആയി ഉയർന്നു. ഇതിന്റെ നേട്ടം പ്രധാനമായും ആപ്പിളിനും സാംസങ്ങിനുമാണ് ലഭിച്ചതെന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നു.
സ്മാർട്ട്ഫോൺ ഭീമന്മാരുടെ ദുർബല പ്രകടനം ചൈനീസ് ഇലക്ട്രോണിക്സ് ബ്രാൻഡുകളുടെ മൊത്തം സംയുക്ത വിൽപ്പനയെ താഴേക്കിറക്കി. ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒമ്പത് പ്രധാന ചൈനീസ് ബ്രാൻഡുകളിൽ നിന്നുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കായി ഉപഭോക്താക്കൾ ചെലവഴിച്ചത് ഏകദേശം 1.65 ലക്ഷം കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 1.72 ലക്ഷം കോടി രൂപ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

