ഹുർമുസ് പ്രതിസന്ധിക്കിടെ ഇന്ത്യക്ക് സഹായഹസ്തം നീട്ടി റഷ്യ; കൂടുതൽ എണ്ണ നൽകുമെന്ന് പ്രഖ്യാപനം
text_fieldsമോസ്കോ: ഇന്ത്യക്ക് കൂടുതൽ എണ്ണ നൽകുമെന്ന പ്രഖ്യാപനവുമായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്ക്. ചൈനക്കും ഇന്ത്യക്കും കൂടുതൽ എണ്ണ നൽകാൻ ഒരുക്കമാണെന്ന് റഷ്യ അറിയിച്ചു. ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതുവഴിയുള്ള പ്രതിസന്ധി മറികടക്കാൻ ഇതിലൂടെ ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
ഫെബ്രുവരിയിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ ഇന്ധനം നൽകിയ രാജ്യമെന്ന പദവി റഷ്യ തിരിച്ചുപിടിച്ചിരുന്നു. റെക്കോഡ് അളവിൽ എണ്ണ ഇന്ധനം ഇറക്കുമതി ചെയ്തിട്ടും സൗദി അറേബ്യക്ക് ഇന്ത്യയുടെ എറ്റവും വലിയ ക്രൂഡോയിൽ വിൽപനക്കാരനാകാനായില്ല. 1.1 മില്യൺ ബാരൽ എണ്ണയാണ് ഫെബ്രുവരിയിൽ പ്രതിദിനം ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. സൗദി അറേബ്യയിൽ നിന്ന് ഒരു മില്യൺ ബാരൽ എണ്ണയും ഇറക്കുമതി ചെയ്തു.
നേരത്തെ യു.എസും ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹുർമുസ് കടലിടുക്ക് അടക്കുകയാണെന്ന് ഇറാൻ അറിയിച്ചിരുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ഹുർമുസ് കടലിടുക്ക് പൂർണമായും നിയന്ത്രണത്തിലാണെന്ന് ഐ.ആർ.ജി.സിയും വ്യക്തമാക്കിയിരുന്നു.
ഹുർമുസ് കടലിടുക്ക് വഴി പ്രതിദിനം 2.5 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യ എണ്ണ ഇറക്കുമതി നടത്തുന്നത്. 25 ദിവസത്തേക്കുള്ള എണ്ണ കരുതൽ ശേഖരം ഇന്ത്യയുടെ കൈവശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

