മഞ്ഞലോഹത്തിൽ അഭയം തേടി നിക്ഷേപകർ; ഓഹരി വിപണികളിൽ അനിശ്ചിതത്വം
text_fieldsകൊച്ചി: ബാങ്കിങ് മേഖലയിലെ തകർച്ച യു എസ് ‐യുറോപ്യൻ ഓഹരി വിപണികളെ പിടിച്ച് ഉലച്ചതോടെ നിക്ഷേപകർ മഞ്ഞലോഹത്തിൽ അഭയം തേടി. യുറോപിൽ ക്രെഡിറ്റ് സ്വിസിൻറയും അമേരിക്കയിൽ ഫസ്‌റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെയും തകർച്ച തടയാനുള്ള ശ്രമഫലമായി 3000 കോടി ഡോളർ തിരിച്ചു വിട്ടിട്ടും സമ്മർദ്ദം ഒഴിയാത്തത് ആശങ്ക വർധിപ്പിച്ചു. പാശ്ചാത്യ ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ആർ.ബി.ഐ ഗവർണറിന്റെ പ്രസ്താവനക്കും ആഭ്യന്തര നിക്ഷേപകരുടെ ആത്‌മവിശ്വാസം ഉയർത്താനായില്ല.
ഇന്ത്യ ഓഹരി ഇൻഡക്‌സുകൾ പിന്നിട്ടവാരം രണ്ട് ശതമാനം ഇടിഞ്ഞു. ബോംബെ സെൻസെക്‌സ് 1145 പോയിൻറ്റും നിഫ്‌റ്റി 312 പോയിൻറ്റും നഷ്‌ടത്തിലാണ്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്‌റ്റ് റിബ്ലപ്‌ളിക്ക് ബാങ്കിൻറ തകർച്ച തടയാൻ മുൻ നിരയിലെ ഒരു ഡസനോളം ബാങ്കുകൾ ചേർന്ന് മൂവായിരം കോടി ഡോളർ ഇറക്കി നിക്ഷേപകർക്ക് മുന്നിൽ മുഖം മിനുക്കാൻ നടത്തിയ ആദ്യ ശ്രമം അനുകുല തരംഗമുളവാക്കാൻ ഇടയുണ്ട്.
ഇതിൻറ്റ ചുവട് പിടിച്ച് ഏഷ്യ പെസഫിക്ക് മേഖലയിൽ ഹോങ്‌ങ്കോങ്, കൊറിയ, ജപ്പാൻ, ചൈന, ഓസ്‌ട്രലിയൻ മാർക്കറ്റുകളിൽ വാരാന്ത്യം ഉയർന്നു. എന്നാൽ യുറോ‐ അമേരിക്കൻ ഇൻഡക്‌സുകൾ തകർച്ചയുടെ ഞെട്ടലിൽ നിന്നും മോചനം നേടിയില്ല. നിക്ഷേപകർക്ക് അപായ സുചന നൽകി യു എസിൽ സി.ബി.ഒ.ഇ വോളാറ്റിലിറ്റി ഇൻഡക്‌സ് 25 ന് മുകളിലേയ്‌ക്ക് സഞ്ചരിച്ചത് സ്ഥിതിഗതികൾ കുടുതൽ സങ്കീർണ്ണമാക്കാം.
അതേസമയം, യു.എസ് ഫെഡ് റിസർവ് ചൊവാഴ്‌ച്ച യോഗം ചേരും. പലിശ നിരക്കിൽ കാൽ ശതമാനം വർധനയ്‌ക്കുള്ള സാധ്യതകൾ കണക്കിലെടുത്താൽ ഓഹരി സൂചികയിലെ ചാഞ്ചാട്ടം ശക്തമാകാം. ഇതിനിടയിൽ സാമ്പത്തിക രംഗത്തെ പുതിയ ചലനങ്ങൾ കൂടി കണക്കിലെടുത്താൽ ഡൗ ജോൺസും നാസ്‌ഡാക്കും എസ് ആൻറ് പി ഇൻഡക്‌സുകളും താഴ്‌ന്ന തലങ്ങളിലേയ്‌ക്ക് നീങ്ങാൻ ഇടയുണ്ട്. സാമ്പത്തിക മേഖലയിലെ പുതിയ സംഭവ വികസങ്ങളെ തുടർന്ന് ചൈനീസ് കേന്ദ്ര ബാങ്ക് വൻതോതിൽ പണം ഇറക്കി ആഭ്യന്തര ബാങ്കിങ് മേഖലയെ താങ്ങി നിർത്താൻ വെളളിയാഴ്‌ച്ച രാത്രി തിരക്കിട്ട നീക്കങ്ങൾ നടത്തി.
ഇന്ത്യൻ മാർക്കറ്റിൽ മുൻ നിര ബാങ്കിംഗ് ഓഹരികൾക്ക് തിരിച്ചടി. ഇൻഡസ് ബാങ്ക് ഓഹരി വില പതിനൊന്ന് ശതമാനം ഇടിഞ്ഞ് 1020 രൂപയിലേയ്‌ക്ക് താഴ്‌ന്നു. എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, എം ആൻറ് എം, ആർ.ഐ.എൽ ഓഹരി വിലകൾ നാല് ശതമാനം കുറഞ്ഞു. ടാറ്റാ മോട്ടേഴ്‌സ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, എയർ ടെൽ, എച്ച്.യു.എൽ തുടങ്ങിവയുടെ നിരക്ക് കുറഞ്ഞു.
ബോംബെ സെൻസെക്‌സ് മുൻവാരത്തിലെ 59,135 ൽ നിന്നും 59,500 റേഞ്ചിലേയ്‌ക്ക് ഉയർന്ന് ഇടപാടുകാരെ മോഹിപ്പിച്ചെങ്കിലും ഉണർവിന് അൽപ്പായൂസ് മാത്രമായിരുന്നു. പിന്നീട് വിപണിയിൽ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തിൽ 57,158 ലേയ്‌ക്ക് തളർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ സെൻസെക്‌സ് 57,989 പോയിൻറ്റിലാണ്.
നിഫ്‌റ്റിയും ശക്തമായ വിൽപ്പന സമ്മർദ്ദത്തെ അഭിമുഖീകരിച്ചു.17,412 ൽ നിന്നും വാരാരംഭത്തിൽ 17,530 നെ ലക്ഷ്യമാക്കി ഉയർന്നതിനിടയിൽ ഫണ്ടുകൾ വിൽപ്പനയിലേയ്‌ക്ക് ചുവടു മാറ്റിയത് സൂചികയെ പിടിച്ച് ഉലച്ചതോടെ 17,000 ലെ താങ്ങ് തകർത്ത് 16,850 ലേയ്‌ക്ക് ഇടിഞ്ഞ നിഫ്‌റ്റി മാർക്കറ്റ് ക്ലോസിങിൽ 17,100 പോയിൻറ്റിലാണ്.
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപ 81.91 ൽ നിന്നും 82.55 ലേയ്‌ക്ക് ദുർബലമായി. രൂപയ്‌ക്ക് താങ്ങ് പകരാൻ ആർ ബി ഐ വാരാന്ത്യം കനത്തതോതിൽ ഡോളർ വിൽപ്പനയക്ക് ഇറക്കി. വിദേശ നാണയ കരുതൽ ധനം മാർച്ച് പത്തിന് അവസാനിച്ച വാരം 560 ബില്യൻ ഡോളറായി കുറഞ്ഞു.
ആഗോള സമ്പദ്ഘടനയിൽ വിള്ളൽ ദൃശ്യമായതോടെ ഫണ്ടുകൾ നിക്ഷേപം ഡോളറിൽ നിന്നും സ്വർണത്തിലേയ്‌ക്ക് തിരിച്ചു. ട്രോയ് ഔൺസിന് 1868 ഡോളറിൽ നിന്നും 1988 ഡോളറിലേയ്‌ക്ക് മുന്നേറി. ഒറ്റആഴ്‌ച്ചയിൽ സ്വർണ വില ഔൺസിന് 120 ഡോളർ വർധിച്ചു.