വാറൻ ബഫറ്റിന്റെ തന്ത്രം പ്രയോഗിച്ച് എൽ.ഐ.സി; കൂട്ടവിൽപനക്കിടെ ഐ.ടി ഓഹരികൾ കൈനിറയെ വാങ്ങി
text_fieldsമുംബൈ: ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ഓഹരികൾ നിക്ഷേപകർ കൂട്ടമായി വിൽക്കുന്നതിനിടെ കൈനിറയെ വാങ്ങിക്കൂട്ടി ലൈഫ് ഇൻഷൂറൻസ് കോർപറേഷൻ (എൽ.ഐ.സി). പരമ്പരാഗത ഐ.ടി കമ്പനികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കനത്ത വെല്ലുവിളിയാകുമെന്ന വാർത്തകൾക്കിടെയാണ് നിക്ഷേപകർ ഓഹരികൾ വിറ്റൊഴിവാക്കിയത്. എന്നാൽ, ബാങ്ക്, വ്യവസായ മേഖലകളിലെ ഓഹരികൾ ഒഴിവാക്കി വൻതോതിൽ ഐ.ടി കമ്പനികളിൽ നിക്ഷേപിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽ.ഐ.സി ചെയ്തത്. മറ്റുള്ളവർ ഓഹരികൾ വിൽക്കുമ്പോൾ വാങ്ങണമെന്ന ലോക പ്രശസ്ത ഓഹരി നിക്ഷേപകൻ വാറൻ ബഫറ്റിന്റെ കേൺട്രാറിയൻ നിക്ഷേപ തന്ത്രമാണ് എൽ.ഐ.സി പ്രയോഗിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപ സ്ഥാപനംകൂടിയാണ് എൽ.ഐ.സി. 17.83 ലക്ഷം കോടി രൂപയുടെ 283 ഓഹരികളാണ് എൽ.ഐ.സിയുടെ പോർട്ട്ഫോളിയോയിലുള്ളത്.
ഡിസംബർ സാമ്പത്തിക പാദത്തിൽ ടാറ്റ കൺസൾട്ടൻസി (ടി.സി.എസ്), എച്ച്.സി.എൽ ടെക്നോളജീസ്, കോഫോർജ് തുടങ്ങിയ ഐ.ടി കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടി. ടി.സി.എസിൽ 3136 കോടി രൂപയും എച്ച്.സി.എൽ ടെക്നോളജീസിൽ 2293 കോടി രൂപയും നിക്ഷേപിച്ചു. കോഫോർജിലെ നിക്ഷേപത്തിലാണ് ഏറ്റവും വലിയ മാറ്റമുണ്ടായത്. സെപ്റ്റംബറിൽ ഒരു ശതമാനത്തിൽ താഴെ ഓഹരിയാണ് എൽ.ഐ.സിക്കുണ്ടായിരുന്നത്. ഡിസംബർ പാദത്തിൽ ഓഹരി പങ്കാളിത്തം 4.66 ശതമാനമായി ഉയർന്നു. നിക്ഷേപകരുടെ കൂട്ടവിൽപ്പനയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരിയാണ് കോഫോർജ്. ഓഹരിയുടെ ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽനിന്ന് 30 ശതമാനം നഷ്ടമുണ്ടായെന്നാണ് കണക്ക്.
ഐ.ടി രംഗത്ത് എൽ.ഐ.സിയുടെ മൊത്തം നിക്ഷേപം 1.82 ലക്ഷം കോടി രൂപയിൽനിന്ന് 2.17 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. കമ്പനിയുടെ മൊത്തം ഓഹരി നിക്ഷേപത്തിൽ നിലവിൽ 12.43 ശതമാനം ഐ.ടിയാണ്. 11.32 ശതമാനത്തിൽനിന്നാണ് ഈ വളർച്ച. ഐ.ടി കമ്പനികളുടെ ഓഹരി വിലയിൽ 36 ശതമാനം വരെ ഇടിവ് നേരിട്ട സാഹചര്യത്തിലാണ് എൽ.ഐ.സിയുടെ നീക്കം.
അതേസമയം, ഏറ്റവും കൂടുതൽ നിക്ഷേപമുള്ള സാമ്പത്തിക സേവന മേഖലയിലാണ് ഡിസംബർ പാദത്തിൽ എൽ.ഐ.സി ശക്തമായ വിൽപന നടത്തിയതെന്ന് പ്രൈം ഡാറ്റബേസ് പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ 3080 കോടിയുടെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 1528 കോടിയുടെയും ബാങ്ക് ഓഫ് ബറോഡയുടെ 1173 കോടി രൂപയുടെയും ഓഹരികൾ വിറ്റു. 4.64 ലക്ഷം കോടിയാണ് മൊത്തം ബാങ്ക്, ധനകാര്യ മേഖലയിലെ നിക്ഷേപം. പക്ഷെ, എസ്.ബി.ഐയും എച്ച്.ഡി.എഫ്.സിയും ബാങ്ക് ഓഫ് ബറോഡയും വിറ്റതോടെ എൽ.ഐ.സി പോർട്ട്ഫോളിയോയിലെ സാമ്പത്തിക സേവന മേഖലയുടെ പങ്ക് 27.21 ശതമാനത്തിൽനിന്ന് 26.52 ശതമാനത്തിലേക്ക് ഇടിഞ്ഞു.
എൻ.എം.ഡി.സി, വോൾട്ടാസ്, ഡോ. റെഡീസ് ലബോറട്ടറീസ്, ആസ്ട്രൽ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എക്സൈഡ് ഇൻഡസ്ട്രീസ്, ജെ.എസ്.ഡബ്ല്യു എനർജി എന്നിവയാണ് എൽ.ഐ.സി ഡിസംബർ പാദത്തിൽ വാങ്ങിക്കൂട്ടിയ മറ്റ് പ്രധാന ഓഹരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

