ലോകോത്തര റോഡുകളും അനുബന്ധ സൗകര്യങ്ങളും; വികസനത്തിന്‍റെ പച്ച സിഗ്നൽ കത്തിച്ച് കിഫ്ബി
text_fieldsകേരളത്തിന്റെ മുഖച്ചായ മാറ്റിയ, ലോകോത്തര നിലവാരമുള്ള റോഡുകൾ ഗ്രാമങ്ങളെയും നഗരകേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള, വികസന യാത്രയുടെ കുതിപ്പ് യാത്രാദുരിതങ്ങളുടെ കാലം അവസാനിപ്പിച്ച കഥയാണ് കിഫ്ബി റോഡുകളുടെ നിർമാണവിജയം പറഞ്ഞുതരുന്നത്. പ്രധാന പാതകൾ, വലിയ പാലങ്ങൾ അണ്ടർപാസുകൾ അങ്ങനെ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ വികസന കുതിപ്പിന്റെ പാതകൾ അനവധി വെട്ടിതെളിക്കാൻ കിഫ്ബിയിലൂടെ സാധിച്ചു. റോഡ് വികസനം കീറാമുട്ടിയായിരുന്ന പഴയകാലം ഓർമയായി കിഫ്ബിയുടെ തോളിലേറി കേരളം കുതിപ്പിന്റെ ടോപ്പ് ഗിയറിട്ടു.
നമ്മുടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസന കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ മാറ്റിത്തീർക്കാൻ കിഫ്ബിയെ ഉപയോഗിച്ചത്. 1147 പദ്ധതികൾ 87,408 കോടി 62 ലക്ഷം രൂപ ഈ പദ്ധതികളുടെ ഭാഗമായി അനുമതി നൽകി കഴിഞ്ഞു. നിരവധി പദ്ധതികൾ പൂർത്തീകരിച്ചു. ധാരാളം പദ്ധതികൾ പൂർത്തീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
കേരളത്തെ മാറ്റിമറിച്ച വികസന മുന്നേറ്റത്തിന് തുടക്കം കുറിച്ച പദ്ധതിയിൽ വലിയ നേട്ടമുണ്ടായത് പൊതുമരാമത്ത് വകുപ്പിനാണ്. റോഡ് നിർമാണവും പരിപാലനവും തലവേദനയായിരുന്നു കേരളത്തിൽ. ഫണ്ടില്ലായ്മയും തുക കിട്ടിയാൽതന്നെ അത് ശാസ്ത്രീയമായി വിനിയോഗിക്കാൻ കഴിയാത്തതിലെ പ്രശ്നങ്ങളും കേരളത്തിന്‍റെ ഗതാഗത സംവിധാനങ്ങളെ പിന്നോട്ടടിപ്പിച്ച കാലമുണ്ടായിരുന്നു. എന്നാൽ ഇന്നതെല്ലാം പഴങ്കഥയാണ് അക്കാലത്തുനിന്ന് നമ്മുടെ നാട് അതിവേഗം ചലിച്ചു. ഒമ്പത് വർഷം കൊണ്ടാണ് ആ നേട്ടം സാധ്യമാക്കിയത് എന്നതിൽ കേരളത്തിന് അഭിമാനിക്കാം.
എടുത്തു പറയേണ്ടത് 57 റെയിൽവേ മേൽപാലങ്ങളുടെ നിർമാണമാണ്. നിരവധി റെയിൽവേ ക്രോസുകളിലെ ഗതാഗത കുരുക്കിന് അന്ത്യം കുറിക്കാൻ ഇതിലൂടെ സാധിച്ചു. ട്രെയിൻ പോകാൻ കാത്തുകെട്ടി കിടക്കാതെതന്നെ യാത്ര തുടരാൻ സാധിച്ച ജനങ്ങൾക്ക് ഇത് നൽകിയത് വലിയ ആശ്വാസമായി. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന 45 മീറ്റർ ആറുവരി ദേശീയപാത സ്വപ്നം യാഥാർഥ്യമാക്കിയതും കിഫ്ബിയാണ്. 2011ൽ മുടങ്ങിപോയ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാൻ തീരുമാനിച്ച എൽ.ഡി.എഫ് സർക്കാറിന് മുന്നിൽ മതിലായി നിന്നത് ഭൂമി ഏറ്റെടുക്കാൻ പണം മുടക്കാൻ സാധിക്കില്ല എന്ന കേന്ദ്ര നിലപാട്. അവിടെ രക്ഷക്കെത്തിയത് കിഫ്ബി.
5580 കോടിയാണ് കിഫ്ബി ദേശീയപാതാ വികസനത്തിന് ചെലവാക്കിയത്. 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ഇത് യാഥാർഥ്യമായാൽ മലയോര ജനതയുടെ യാത്രാദുരിതങ്ങൾക്ക് വലിയ തോതിൽ പരിഹാരമാകും. ആ പദ്ധതിക്ക് താങ്ങായി നിന്നതും കിഫ്ബി തന്നെ. ഇന്ത്യയിൽ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന നിലയിൽ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ മലയോര മേഖലയിലൂടെയുള്ള ഒരു പാത. 13 ജില്ലകളിലൂടെയുള്ള മലയോരപാത കേരളത്തിൽ യാഥാർഥ്യമായികൊണ്ടിരിക്കുന്നു.
തീരദേശ ഹൈവേ കടന്നുപോകുന്നത് ഒമ്പത് ജില്ലകളിലൂടെ. ഈ പദ്ധതിയിലും കിഫ്ബി നൽകിയ ഫണ്ട് ഏറെ നിർണായകമായി. കേരളത്തിലെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ കടന്നുപോകുന്നു. റോഡ് വികസനം മാത്രമല്ല അതിനോടനുബന്ധിച്ചുള്ള പശ്ചാത്തല വികസനവും നടക്കുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ കാത്തിരിപ്പ് കേന്ദ്രങ്ങളും റിഫ്രഷ്മെന്റ് സെന്ററുകളും കിഫ്ബിയുടെ ഭാഗമായി നടപ്പാക്കാൻ സാധിച്ചു. പ്രളയം തകർത്ത റോഡുകളും പാലങ്ങളും പുനർനിർമിക്കാൻ കിഫ്ബി താങ്ങായി നിന്നു. റോഡ് വികസനത്തിന് ഉപയോഗിച്ചത് നൂതന സംവിധാനങ്ങൾ.
ഭൂകമ്പവും പ്രളയവും അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ കഴിവുള്ള തരത്തിലുള്ള പാലങ്ങളും കെട്ടിടങ്ങളും നിർമിക്കുന്നതിന് കിഫ്ബി നൽകുന്ന സാമ്പത്തിക സഹായം വലിയ പിന്തുണയായി. മികച്ച റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഇവയെല്ലാം കിഫ്ബി ധനസഹായത്തോടെ യാഥാർഥ്യമാക്കാനായി. വേഗതയുടെ കാലമാണിത്. കണക്ടിവിറ്റിയാണ് ഒരു സമൂഹത്തിന്റെ മുന്നേറ്റത്തിന് പ്രധാന അടിത്തറയാകുന്നത്. യാത്രാസൗകര്യങ്ങൾ എത്രമാത്രം മെച്ചപ്പെടുന്നുവോ അത്രയും സമൂഹം പുരോഗതിയുടെ വലിയ നാഴികക്കല്ലുകൾ താണ്ടും. മികച്ച റോഡുകളും അനുബന്ധ സൗകര്യങ്ങളും വന്നതോടെ കേരളത്തിലേക്ക് വലിയ വികസന പദ്ധതികളും എത്തുന്നു. ആ വേഗത്തിന് പച്ച സിഗ്നൽ കത്തിക്കുകയാണ് കിഫ്ബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

